ആരോഗ്യമന്ത്രി വീണാ ജോർജിന്റെ തുടർചികിത്സ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ. തിരുവനന്തപുരത്തേക്ക് മാറ്റുന്ന കാര്യത്തിൽ തീരുമാനം നാളെ. കഴുത്ത് അനക്കാൻ കഴിയാത്തതിനാൽ ഇന്ന് യാത്ര ചെയ്യാനാവില്ല. ഇന്ന് പൂർണ്ണമായും വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചു. നാളെ മെഡിക്കൽ ബോർഡ് യോഗം ചേർന്നശേഷം ആശുപത്രി മാറുന്ന കാര്യം തീരുമാനിക്കും.
നിലവിൽ മന്ത്രി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തുടരും. മന്ത്രിയുടെ കഴുത്തിലെ വേദനയിൽ മാറ്റമില്ലെന്നും രക്തസമ്മർദ്ദം സാധാരണ നിലയിലെന്നുമാണ് മെഡിക്കൽ റിപ്പോർട്ട്. തിരുവനന്തപുരത്തേക്ക് പോകണമെന്ന് മന്ത്രി ആവശ്യപ്പെട്ടെങ്കിലും ഇന്ന് പരിയാരത്ത് തുടരാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.
കെഎസ്യു പ്രതിഷേധത്തിനിടെ കഴുത്തിന് ക്ഷതമേറ്റ ആരോഗ്യ മന്ത്രി വീണ ജോർജ്ജിനെ ഇന്നലെ രാത്രിയാണ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. പരുക്ക് സാരമുള്ളതാണെന്നാണ് മെഡിക്കൽ റിപ്പോർട്ട്. എംആർഐ സ്കാനിൽ ഗുരുതരമായ പ്രശ്നങ്ങൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
കഴുത്തിലെ വേദന കൈയ്യിലേക്ക് ഇറങ്ങുന്നെന്ന് മന്ത്രി ഡോക്ടർമാരെ അറിയിച്ചു. ഇടത് കൈയ്യിലെ ക്ഷതം സാരമുള്ളതല്ല. ന്യൂറോ സർജൻ ഉൾപ്പെടെയുള്ളവർ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ചികിത്സാ പുരോഗതി വിലയിരുത്തി. രാത്രി മുതൽ രക്തസമ്മർദ്ദം ഉയർന്നിരുന്നെങ്കിലും ഉച്ചയോടെ സാധാരണ നിലയിലായി.


