അബ്ദുൾ നാസർ മദനിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ. മദനിയിലൂടെ യുവാക്കൾ തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെട്ടു. ബാബറി മസ്ജിദിന്റെ തകർച്ചക്ക് ശേഷമുളള മദനിയുടെ പ്രഭാഷണ പര്യടനത്തിന് ഇതിൽ പ്രധാന പങ്കുണ്ടെന്ന് പി.ജയരാജൻ ആരോപിച്ചു. മദനിയുടെ ഐഎസ്എസ് മുസ്ലിം യുവാക്കൾക്ക് ആയുധശേഖരവും പരിശീലനവും നൽകിയെന്ന ഗുരുതരമായ ആരോപണവും പുസ്തകത്തിലുണ്ട്. പുസ്തകം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും.
അതേസമയം, 2009ലെ മദനി – സിപിഎം സഹകരണത്തെ കുറിച്ച് പുസ്തകത്തിൽ പി.ജയരാജൻ പരാമർശിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. മുസ്ലിം സമുദായത്തിനിടയിൽ സ്വാധീനം കൂട്ടണം എന്ന് പി.ജയരാജൻ പറയുന്നു. മുസ്ലിം-ക്രിസ്ത്യൻ വിശ്വാസികൾക്കിടയിൽ ഇടതുപക്ഷത്തിന് സ്വാധീനം കുറവാണ്. മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിലെ സ്വാധീനക്കുറവിൽ ഗൗരവമുളള പരിശോധന വേണം. ഇടപെടൽ നടത്തുമ്പോൾ ന്യൂനപക്ഷ പ്രീണനമെന്ന വിമർശനമാണ് കേൾക്കുന്നത്. ഇടതിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ടാകാൻ പ്രധാന പ്രതിബന്ധം ഇതാണെന്നും പി. ജയരാജൻ ചൂണ്ടിക്കാട്ടി.


