പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നല്കാന് മുഖ്യമന്ത്രി പിണറായി വിജയൻറെ നേത്യത്വത്തിൽ നടന്ന ഉന്നതതല യോഗത്തില്‍ തീരുമാനം. അതികഠിന ചൂടിനെ നേരിടുന്നതിന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തയ്യാറാക്കും.
വഴിയോരങ്ങള്‍, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍, ഓട്ടോ ടാക്സി സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ തണ്ണീര്‍പന്തലുകള്‍ സജ്ജമാക്കും. മഴവെള്ള സംഭരണം എല്ലായിടങ്ങളിലും ഉറപ്പാക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ആരോഗ്യ സ്ഥാപനങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഹീറ്റ് റെസിലിയന്റ് ആക്കും. ഇഴജന്തുക്കള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മതിയായ ആന്റി വെനം ആശുപത്രികളില്‍ ഉറപ്പാക്കാനും യോഗത്തില്‍ തീരുമാനിച്ചു.
അതേസമയം, സംസ്ഥാനത്ത് താപനില ഉയർന്നു തന്നെ തുടരുകയാണ്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസും തൃശൂർ , കോട്ടയം ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എന്നാൽ ഇന്ന് പാലക്കാട് അടക്കമുള്ള ജില്ലകളിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത് . പാലക്കാട് 39.7 ഡിഗ്രി സെൽഷ്യസും കൊല്ലം ജില്ലയിലെപുനലൂരിൽ 38.6 ഡിഗ്രി സെൽഷ്യസുമാണ് നിലവിൽ രേഖപ്പെടുത്തിയ താപനില. 12 ജില്ലകളിൽ യെല്ലോ അലർട്ട് നിലനിൽക്കുന്നുണ്ടെങ്കിലും ഉഷ്ണ തരംഗസാധ്യത മുന്നറിയിപ്പിനെ തുടർന്ന് കഴിഞ്ഞദിവസം പാലക്കാട്,തൃശൂർ ജില്ലകളിൽ പ്രഖ്യാപിച്ച ഓറഞ്ച് അലർട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിൻവലിച്ചിട്ടുണ്ട്. 27 വരെ ഈ കാലാവസ്ഥ തന്നെ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

