ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷത്തിനായി പ്രത്യേക സംഘം കർണാടകയിലെ ബെല്ലാരിയിലെത്തി. കേസിൽ പ്രതിയായ സ്വർണ വ്യാപാരി ഗോവർദ്ധന്റെ റൊദ്ദം ജ്വല്ലറിയിൽ പരിശോധന നടത്തും.
സ്വർണ കൊള്ളയിൽ ദേവസ്വം ബോർഡിനെ വെട്ടിലാക്കുന്നതായിരുന്നു ഗോവര്‍ധന്റെ മൊഴി. ശബരിമലയിലെ സ്വർണം തിരുവിതാംകൂർ ദേവസ്വം ബോർഡ് ,തനിക്ക് വിറ്റതാണെന്ന് ഗോവർധൻ ഹൈക്കോടതിയിൽ നൽകിയ ജാമ്യഹരജിയിൽ വ്യക്തമാക്കിയിരുന്നു. 14.97 ലക്ഷം രൂപയാണ് എക്സിക്യൂട്ടീവ് ഓഫീസർക്ക് ഡിഡി ആയി കൈമാറിയത്.
800 ഗ്രാമില്‍ അധികം സ്വര്‍ണം നേരത്തെ ഗോവര്‍ദ്ധന്റെ ജ്വല്ലറിയില്‍ നിന്നും എസ്ഐടി കണ്ടെത്തിയിരുന്നു. അന്വേഷണത്തിനിടെ തന്ത്രിയുടെ മൊഴിയിലും ഗോവര്‍ദ്ധന്റെ പങ്ക് സംബന്ധിച്ച് പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു.
അതേസമയം ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കോടതി പറഞ്ഞാൽ അന്വേഷിക്കാൻ തയാറെന്ന് സിബിഐ അറിയിച്ചു. സ്വർണ്ണക്കൊള്ള കേസിലെ പത്താംപ്രതി ഗോവർദ്ധന്റെ ജാമ്യാപേക്ഷയിൽ പ്രത്യേക അന്വേഷണ സംഘത്തിനോട് കോടതി മറുപടി തേടി. മുപ്പതാം തീയതി ജാമ്യ ഹർജി പരിഗണിക്കും.


