തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ എഡിജിപി എം ആർ അജിത് കുമാറിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട്. ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ഭാഗമായി തൃശൂരിലെത്തിയ എഡിജിപി പൂരം അലങ്കോലപ്പെട്ടിട്ടും ഇടപെട്ടില്ലെന്നാണ് വിമർശനം. പ്രശ്നങ്ങളുണ്ടായപ്പോള്‍ റവന്യൂമന്ത്രി വിളിച്ച് ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിച്ചിട്ടും അജിത് കുമാർ ഫോണെടുത്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
എം ആർ അജിത് കുമാറിന് ഡിജിപിയായുള്ള സ്ഥാനകയറ്റത്തിന് ഏഴ് ദിവസം ബാക്കി നിൽക്കെയാണ് റിപ്പോർട്ട് സർക്കാരിലെത്തുന്നത്. പൂരം കലങ്ങിയതില്‍ സർക്കാർ പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിന്റെ ഭാഗമായിരുന്നു എഡിജിപിയുടെ ഔദ്യോഗിക വീഴ്ചയിൽ ഡിജിപി തല അന്വേഷണം. അന്വേഷണം പ്രഖ്യാപിച്ച് 11 മാസം പിന്നിടുമ്പോഴാണ് ഡിജിപി റിപ്പോർട്ട് നൽകിയത്. ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായാണ് പൂരം നടക്കുമ്പോള്‍ അജിത് കുമാർ തൃശൂരിലെത്തിയത്. തൃശൂരിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിരുന്നു. അതിനിടെ കമ്മീഷണറായിരുന്ന അങ്കിത് അശോകും സംഘാടകരുമായി വാക്ക് തർക്കമുണ്ടായത് മന്ത്രി കെ രാജൻ എഡിജിപിയെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. രാത്രിയിൽ സ്ഥലത്തുണ്ടെന്നും എല്ലാത്തിനും മേൽനോട്ടം നൽകുമെന്നും എഡിജിപി പറഞ്ഞിരുന്നുവെന്നാണ് മന്ത്രിയുടെ മൊഴി. രാത്രിയിൽ പൂരം അലങ്കോലപ്പെട്ടപ്പോള്‍ മന്ത്രി ആദ്യം വിളിച്ചത് എഡിജിപിയാണ്. മറ്റ് ചിലരും വിളിച്ചു. നഗരത്തിലുണ്ടായ എഡിജിപി ഫോണ്‍ എടുക്കുകയോ പ്രശ്നത്തിൽ ഇടപെടുകയോ ചെയ്തില്ലെന്നാണ് റിപ്പോർട്ട്.
എഡിജിപിയുടെ ഔദ്യോഗിക കൃത്യനിർവ്വണത്തിൽ വീഴ്ച സംഭവച്ചുവെന്നാണ് ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിന്റെ റിപ്പോർട്ട്. വിശദമായ സാക്ഷിമൊഴികള്‍ രേഖപ്പെടുത്തിയ ശേഷമാണ് ഡിജിപി നേരിട്ട് റിപ്പോർട്ട് തയ്യാറാക്കിയത്. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നും ഈ മാസം 30ന് വിരമിക്കാനിരിക്കെയാണ് റിപ്പോർട്ട് കൈമാറിയത്. പൂരം അട്ടിമറിയിലെ ക്രൈംബ്രാഞ്ച് അന്വേഷണം എവിടെയും എത്തിയിട്ടില്ല. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ഡിജിപി നേരത്തെ നൽകിയ റിപ്പോർട്ടിപ്പോഴും ആഭ്യന്തരവകുപ്പിന്റെ പരിഗണനയിലാണ്. ഇതിന് പിന്നാലെയാണ് പൂരം കലക്കലിൽ എം ആർ അജിത് കുമാറിനെതിരെ ഡിജിപി പുതിയ റിപ്പോർട്ട്.