സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണറുടെ ആവശ്യം അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. സെർച്ച് കമ്മറ്റിയുടെ റിപ്പോർട്ട് വന്നതിനുശേഷം ഗവർണറുടെ പുതിയ അപേക്ഷ പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മുഖ്യമന്ത്രിയെ നിയമന പ്രക്രിയയിൽ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷയാണ് ഗവർണർ നൽകിയത്.
സുപ്രിംകോടതി നിയോഗിച്ച അഞ്ചംഗ സെർച്ച് കമ്മിറ്റിയിൽ മുഖ്യമന്ത്രിയുടെ പ്രതിനിധിയും ഉണ്ടായിരുന്നു. ഇതിൽ മുഖ്യമന്ത്രിയെ നിയമന പ്രക്രിയയിൽ നിന്ന് പൂർണമായി ഒഴിവാക്കണമെന്നായിരുന്നു ഗവർണറുടെ ആവശ്യം. യുജിസി പ്രതിനിധിയെ കൂടെ സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന് ഗവർണർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ഗവർണറുടെ ആവശ്യം പരിഗണിക്കാൻ കഴിയില്ലെന്നാണ് സുപ്രിംകോടതി അറിയിച്ചിരിക്കുന്നത്.
വൈസ് ചാൻസിലർ നിയമനത്തിനായി സെർച്ച് കമ്മിറ്റി തയ്യാറാക്കുന്ന പട്ടിക മുഖ്യമന്ത്രിക്ക് കൈമാറണമെന്നാണ് നേരത്തേ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ്. എന്നാൽ ഈ പട്ടിക ചാൻസിലറായ തനിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് ഗവർണർ സുപ്രിംകോടതിയെ സമീപിച്ചത്. വൈസ് ചാൻസിലർ നിയമനത്തിൽ മുഖ്യമന്ത്രിക്ക് യാതൊരുവിധത്തിലുള്ള പങ്കുമില്ലെന്നും ഗവർണർ ഹർജിയിൽ പറഞ്ഞിരുന്നു.