കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ തിരുവനന്തപുരം വിജിലൻസ് കോടതി നടപടിക്കെതിരെ എഡിജിപി എം.ആർ. അജിത് കുമാർ നൽകിയ ഹരജിയിൽ താൽക്കാലിക ആശ്വാസം. ക്ലീൻ ചീറ്റ് തള്ളിയ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് നടപടി.
ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി വിധിക്കെതിരെയാണ് എം ആർ അജിത് കുമാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. വിജിലൻസിൻ്റെ റിപ്പോർട്ട് കൃത്യമായി പരിശോധിക്കാതെയാണ് കോടതിയുടെ നടപടി എന്നാണ് അജിത് കുമാറിന്റെ വാദം. ഒരു എംഎൽഎ മാധ്യമങ്ങളിലൂടെ നടത്തിയ പൊതു ആരോപണങ്ങൾ മാത്രമാണ് പരാതിയായി കോടതിയിൽ എത്തിയത്. പരാതിക്ക് വിശ്വാസയോഗ്യമായ മറ്റ് തെളിവുകളൊന്നും ഉണ്ടായിരുന്നില്ലെന്നും അജിത് കുമാർ വാദിക്കുന്നു. കേസിൽ വസ്തുതകൾ ശരിയായി വിലയിരുത്താതെയുള്ള വിധി സ്റ്റേ ചെയ്യണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.


