കോഴിക്കോട്: കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫിന് റിയൽ എസ്റ്റേറ്റ് ബിസിനസിനായി പണം നൽകിയ തിരുവമ്പാടിയിലെ വ്യാപാരിക്ക് നഷ്ടമായത് അരക്കോടിയിലേറെ രൂപ. പലതവണ തിരികെ ചോദിച്ചിട്ടും കിട്ടാഞ്ഞതിനെ തുടർന്ന് ഒരു കോടിയോടടുത്ത് മൂല്യമുള്ള വസ്തു വിറ്റാണ് ഇയാൾ ബാധ്യത തീർത്തത്.
മറ്റു പലർക്കും ലക്ഷങ്ങൾ നഷ്ടമായിട്ടുണ്ടെങ്കിലും മാനഹാനി ഭയന്ന് പരാതി നൽകാനില്ലെന്നാണ് ഇവരെല്ലാം അന്വേഷണ സംഘത്തോടു പറഞ്ഞത്. റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിനെന്നു പറഞ്ഞാണ് ജോളി പണം വാങ്ങിയിരുന്നത്. എന്നാൽ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നതിനൊപ്പം ചില ബിസിനസ് ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെട്ടു.
പണം നൽകിയ വ്യാപാരി ഇടനിലക്കാർ വഴി പലതവണ ഇതു തിരികെ ചോദിച്ചിട്ടും ലഭിക്കാത്തതിനെ തുടർന്ന് വസ്തുവും വീടും കടമുറികളും വിൽക്കുകയായിരുന്നു. ഇതിന്റെ വിശദ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഒരു സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനും പല ഇടപാടുകളിലും പങ്കുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇയാൾ പലരിൽനിന്നായി പണം വാങ്ങി ജോളിക്കു കൈമാറിയിട്ടുണ്ട്. പരാതിക്കാരില്ലെങ്കിലും സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശദമായി അന്വേഷിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.