തിരുവനന്തപുരം: എസ് എ പി ക്യാമ്പിൽ നിന്നും വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ പ്രാധാന സാക്ഷികളായ പൊലീസുകാരെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. തിരകൾ നഷ്ടമായ കാലയളവിൽ എസ് എ പിയിൽ ജോലി ചെയ്തിരുന്ന നാല് പൊലീസുകാരെയാണ് ചോദ്യം ചെയ്യാനായി വിളിച്ചിരിക്കുന്നത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും ക്രൈംബ്രാഞ്ചിന്റെ തുടർ നടപടികൾ. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ വ്യാജ വെടിയുണ്ടകൾ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
കേരളാ പൊലീസിന്റെ ആയുധശേഖരത്തിൽ നിന്ന് വൻതോതിൽ വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായെന്നാണ് സിഎജി കണ്ടെത്തല്‍. 12,061 വെടിയുണ്ടകളുടെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. കാണാതായവയ്ക്ക് പകരം വ്യാജ വെടിയുണ്ടകൾ വയ്ക്കുകയും സംഭവം മറച്ചു വയ്ക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുകയും ചെയ്തു. രേഖകൾ തിരുത്തി കുറ്റക്കാരെ സംരക്ഷിക്കാനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.


