വെള്ളറടയിൽ സ്ഥാപന ഉടമയുടെ മൊബൈൽ ഫോണിൽ നിന്നും ജീവനക്കാർ സ്വകാര്യ ദൃശ്യങ്ങള്‍ ചോർത്തി പണം ആവശ്യപ്പെട്ടതായി പരാതി. വെളളറടയിലെ ഉടമയുടേയും ഭാര്യയുടേയും പരാതിയിൽ പൊലീസ് കേസെടുത്തുവെങ്കിലും ഇതേവരെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. വിദേശത്തുനിന്നും പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് ഫോണ്‍ കോള്‍ എത്തിയ ശേഷം നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരുടെ ചതിയെക്കുറിച്ച് പരാതിക്കാരായ ദമ്പതികൾ അറിഞ്ഞത്.
സ്ഥാപന ഉടമയുടെ ഡ്രൈവർമാർക്കെതിരെയാണ് പരാതി വാഹനങ്ങൾ ബുക്ക് ചെയ്യുന്നതിനും മറ്റും ഡ്രൈവർമാർ കമ്പനി ഉടമയുടെ ഫോൺ ഉപയോഗിച്ചിരുന്നു. ഇതിനിടെ സ്വകാര്യ ദൃശ്യങ്ങൾ ജീവനക്കാർ കൈക്കലാക്കി. ഇതിനു ശേഷമാണ് വിലപേശൽ ആരംഭിച്ചത്. വിദേശത്ത് നിന്ന് ഭീഷണിയുമായി ഫോൺ കോൾ എത്തിയപ്പോഴാണ് ദമ്പതികൾ വിവരം അറിയുന്നത്.
ഇവരുടെ സ്വകാര്യ വീഡിയോ കൈവശം ഉണ്ടെന്നും പത്ത് ലക്ഷം രൂപ തരണമെന്നും ആവശ്യപ്പെട്ടു. തുക നൽകാത്ത പക്ഷം വീഡിയോ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. തുടർന്ന് ഇവർ വെള്ളറട പൊലീസിൽ വിവരം അറിയിക്കുകയും പരാതി നൽകുകയും ചെയ്തു. പിന്നീട് കുറച്ചു നാളത്തേക്ക് ശല്യമുണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം വീഡിയോ ദമ്പതികളുടെ സുഹൃത്തുക്കളുടെ ഫോണിലേക്കും എത്തി.


