തിരുവനന്തപുരം: പാർവതി പുത്തനാറിലൂടെയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ട്രയൽ റൺ പാളി. മാലിന്യം ബോട്ടിന്റെ പ്രൊപ്പല്ലറിൽ ഉടക്കിയാണ് യാത്ര മുടങ്ങിയത്. ശുചീകരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനായി മന്ത്രി പുത്തനാറിലൂടെ ബോട്ട് യാത്രയ്ക്ക് പദ്ധതിയിടുകയായിരുന്നു.
വേളി ബോട്ട് ക്ലബിൽ നിന്ന് യാത്ര തിരിച്ചെങ്കിലും ബോട്ടിന്റെ പ്രെപല്ലറിൽ പ്ലാസ്റ്റിക്, തുണി മാലിന്യങ്ങൾ കുടുങ്ങിയതോടെ പലവട്ടം ബോട്ട് പണിമുടക്കി. വള്ളക്കടവ് വരെ പരിശോധന നടത്താനായിരുന്നു തീരുമാനമെങ്കിലും കരിക്കം ഭാഗത്ത് യാത്ര നിർത്തുകയും ചെയ്തു.
പോളയും മാലിന്യവും നീക്കിയ ശേഷം ആക്കുളം മുതൽ വള്ളക്കടവ് വരെയുള്ള ഭാഗത്ത് നടത്തിയ ആദ്യ ട്രയൽ റൺ വിജയകരമായിരുന്നു. അടുത്ത വർഷത്തോടെ ബോട്ട് സർവീസ് തുടങ്ങാനാണ് ശ്രമം.


