തിരുവനന്തപുരം: ലാഭത്തിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വിറ്റഴിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തണമെന്ന് മന്ത്രി ഇ പി ജയരാജന് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്ന ഉദാരവല്‍ക്കരണനയത്തിന്റെ ഭാഗമായാണ് കേന്ദ്രം ഈ നടപടി സ്വീകരിച്ചുവരുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളെ മത്സരക്ഷമതയുളളവയാക്കുന്ന നയമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്നും കേന്ദ്രം സ്വകാര്യവല്‍ക്കരിക്കാനൊരുങ്ങുന്ന സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ സംസ്ഥാനം ഒരുക്കമാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ എംഎല്‍എ എം. സ്വരാജിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
പൊതുമേഖലാ സ്വകാര്യവല്‍ക്കരണനീക്കം സംസ്ഥാനത്തിന്റെ വ്യവസായ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നതോടൊപ്പം ജീവനക്കാരുടെ തൊഴിലിനെയും അനുബന്ധ വ്യവസായങ്ങളുടെ പ്രവര്‍ത്തനങ്ങളേയും പ്രതികൂലമായി ബാധിക്കും. കേന്ദ്ര സര്‍ക്കാര്‍ വിറ്റഴിക്കാന്‍ തീരുമാനിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡിന്റെ പാലക്കാട് യൂണിറ്റ്, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് (എച്ച്എന്‍എല്‍) എന്നിവ ഏറ്റെടുക്കാനും കാസര്‍ഗോഡുള്ള സംയുക്ത സംരംഭമായ ഭെല്‍- ഇം.എം.എല്ലി ന്റെ ഓഹരികള്‍ ഏറ്റെടുക്കാനുമുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്നും മന്ത്രി അറിയിച്ചു.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പ്പറേഷന്റെ (എച്ച്പിസിഎല്‍) സബ്സിഡിയറി യൂണിറ്റായ കോട്ടയം എച്ച്എന്എല്ന്റെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ സംസ്ഥാനം ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ കേരള നിയമസഭ ഐക്യകണ്ഠേന പ്രമേയം പാസ്സാക്കി കേന്ദ്ര സര്‍ക്കാരിന് അയച്ചുകൊടുത്തിട്ടുണ്ട്. മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് നിരവധി കത്തുകള്‍ അയക്കുകയും സര്‍വ്വകക്ഷിയോഗം വിളിച്ച് ഐക്യകണ്ഠേന അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ ഒരു മാറ്റവും ഉണ്ടാകാത്ത സാഹചര്യത്തില്‍ എച്ച്എന്എല്ന്റെ ആസ്തി ഒരു രൂപ നിരക്കില്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കാണിച്ച് കത്തയച്ചിരുന്നു. ഇതിനിടെ ഹോള്‍ഡിംഗ് കമ്പനിയായ എച്ച്പിസിഎല്ന്റെ ലിക്യുഡേഷന് ഉത്തരവ് നാഷണല്‍ ലോ ട്രിബ്യൂണല്‍ (എന്‍സിഎല്‍ടി) പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരും എന്‍സിഎല്‍ടി മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷി അല്ലാത്തതിനാല്‍ അപേക്ഷ പരിഗണിക്കാതെ ഒഫിഷ്യല്‍ ലിക്വിഡേറ്ററെ നിയമിച്ചു. ഇത് ഏറ്റെടുക്കല്‍ നടപടിക്ക് തിരിച്ചടിയായി.
ഭെല്‍-ഇഎംഎല്‍ എന്ന സംയുക്ത സംരംഭത്തില്‍ കേന്ദ്രത്തിന് 51ഉം കേരളത്തിന് 49 ഉം ശതമാനം ഓഹരിയാണുള്ളത്. കേന്ദ്ര ഓഹരികള്‍ ഏറ്റെടുക്കാന്‍ സംസ്ഥാനം തീരുമാനിച്ചിരുന്നു.ആസ്തി ബാധ്യതകള്‍ സംബന്ധിച്ചും തീരുമാനമാകണം. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ ധനകാര്യ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിനു ശേഷം ഭെല്‍ ഡയറക്ടര്‍ ബോര്‍ഡിന്റെയും കേന്ദ്ര വ്യവസായ വകുപ്പിന്റെയും അന്തിമ അംഗീകാരം കൂടി ലഭിച്ചാല്‍ പദ്ധതിയുമായി മുന്നോട്ട് പോകും. ഈ സംരംഭത്തിന്റെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിനായി പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്ലില്‍ നിന്നും വായ്പയായി അഞ്ച് കോടി രൂപയും വ്യവസായ വകുപ്പ് പ്രവര്‍ത്തന മൂലധനമായി 1.5 കോടി രൂപയും നല്‍കിയിട്ടുണ്ട്.
പ്രതിരോധ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തന്ത്രപ്രധാന സ്ഥാപനമായ ബി.ഇ.എം.എല്‍ ലിമിറ്റഡിന്റെ (ബിഇഎംഎല്‍) 26 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പാലക്കാട് ജില്ലയില്‍ ഈ സ്ഥാപനത്തിനായി 374 ഏക്കര്‍ സ്ഥലം കേരള സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഈ സ്ഥാപനം വിറ്റഴിക്കാനുള്ള തീരുമാനം പുനരാലോചിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡിന്റെ പാലക്കാട് യൂണിറ്റ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഉത്തരവായിട്ടുണ്ട്. ഏറ്റെടുക്കല്‍ നടപടികള്‍ അന്തിമഘട്ടത്തില്‍ എത്തിയെങ്കിലും കേരള സര്‍ക്കാര്‍ സൗജന്യമായി നല്കിയ 123.12 ഏക്കര്‍ ഭൂമിയുടെ വില കൂടി നല്‍കണമെന്ന കേന്ദ്ര ആവശ്യം ഇക്കാര്യത്തിലുള്ള പുരോഗതി മന്ദീഭവിപ്പിച്ചു. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കേന്ദ്ര ഘനവ്യവസായ വകുപ്പിലെ ഉയര്‍ന്ന ഉദ്ദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡ് എന്ന പേരില്‍ ആരംഭിച്ച് പിന്നീട് പുനര്‍നാമകരണം ചെയ്ത കമ്പനിയാണ് എച്ച്. എല്‍ എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ്. കേരളം ആസ്ഥാനമായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സ്വകാര്യ വല്‍ക്കരണത്തിനെതിരെ ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത കേസിലെ വിധി ന്യായത്തില്‍ സര്‍ക്കാരിന്റെ നയ തീരുമാനങ്ങളില്‍ കോടതിയ്ക്ക് ഇടപെടാന്‍ കഴിയില്ലയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഓഹരി വിറ്റഴിക്കുന്ന നടപടികളില്‍ കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ തീരുമാനമായിട്ടില്ല.
കൊച്ചിയിലെ അമ്പലമുകളില്‍ ഫാക്ടിന്റെ (എഫ്എസിടി) അധീനതയിലുള്ള 481 ഏക്കര്‍ ഭൂമി കിഫ്ബി ഫണ്ട് ഉപയോഗിച്ച് പെട്രോകെമിക്കല്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിന് വ്യവസായ വകുപ്പും ഫാക്ടും തമ്മില്‍ ധാരണാപത്രം ഒപ്പ് വെച്ചിട്ടുണ്ട്. എന്നാല്‍ ഭൂമി കൈമാറുന്ന സംബന്ധിച്ച് കേന്ദ്ര കാബിനറ്റ് തീരുമാനം ഇതുവരെ ലഭ്യമായിട്ടില്ല.