തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ അനന്തു അജിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണക്ക് കേസെടുക്കാൻ കഴിയില്ലെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം. എന്നാൽ പ്രകൃതി വിരുദ്ധലൈംഗിക പീഡനത്തിന് കേസെടുക്കാമെന്നും പൊലീസിന് നിയമോപദേശം ലഭിച്ചു. സംഭവത്തിൽ പൊൻകുന്നം പൊലീസിന് തമ്പാനൂർ പൊലീസ് റിപ്പോർട്ട് കൈമാറും. കോട്ടയം സ്വദേശിയായ അനന്തു സജിയെ തിരുവനന്തപുരത്തുള്ള ഹോട്ടലിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ആർഎസ്എസ് പ്രവർത്തകൻ നിതീഷ് മുരളീധരനെതിരെ വീഡിയോ നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിന് ശേഷമാണ് അനന്തു അജി ആത്മഹത്യ ചെയ്തത്.
നിധീഷ് മുരളീധരനെ ചോദ്യം ചെയ്യും
ആർഎസ്എസിനെതിരെ ആരോപണമുന്നയിച്ച് ജീവനൊടുക്കിയ അനന്തു അജി വീഡിയോയിൽ പേര് വെളിപ്പെടുത്തിയ നിധീഷ് മുരളീധരനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിൽ എത്തിയ തമ്പാനൂർ പൊലീസ് ഇയാളെ സംബന്ധിച്ചുള്ള പ്രാഥമിക വിരങ്ങൾ തേടിയിരുന്നു. എന്നാൽ ഇയാൾ ഒളിവിലെന്നാണ് സൂചന. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ തുടരുകയാണ്. ഡിവൈഎഫ്ഐ പ്രവർത്തകർ നിതീഷ് മുരളീധരന്റെ കട അടിച്ച് തകർത്തു.


