പാലക്കാട് മണ്ണാർക്കാട് കൈതച്ചിറയിൽ ഫോട്ടോ എടുക്കുന്നതിനിടയിൽ പുഴയിലേക്ക് കാൽവഴുതി വീണ് രണ്ട് പേർക്ക് പരുക്ക്. മണ്ണാർക്കാട് സ്വദേശികളായ മരയ്ക്കാർ, പേരമകൾ ഇഷ മറിയം എന്നിവർക്കാണ് പരുക്കേറ്റത്. മരയ്ക്കാറിന്റെ തലക്ക് പരിക്കുണ്ടെങ്കലും സാരമുളളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇരുവരെയും മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിവിൽ ഡിഫൻസും ആംബുലൻസ് ജീവനക്കാരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.
സംസ്ഥാനത്താകമാനം മഴ കനക്കുകയാണ്. വിവിധ ജില്ലകളിലായി വ്യാപക നാശനഷ്ടം തീർത്തുകൊണ്ടാണ് മഴ തകർത്തുപെയ്യുന്നത്. തീരദേശമേഖലകളിലുള്ള വീടുകളിൽ എല്ലാം വെള്ളം കയറി. അതി ശക്തമായ മഴയിൽ വടക്കൻ മലബാറിൽ വ്യാപക നാശനഷ്ടമാണുണ്ടായത്. കാസർഗോഡ് നീലേശ്വരത്ത് അറുപതോളം വീടുകളിൽ വെള്ളം കയറി. കുമ്പളയിൽ കനത്ത കാറ്റിൽ മൂന്നു നില കെട്ടിടത്തിന്റെ ഇരുമ്പ് മേൽക്കൂര റോഡിലേക്ക് പതിച്ചു. കണ്ണൂർ പന്നിയൂർ കൂവൻകുന്നിൽ വീടിന് മുകളിൽ തെങ്ങ് വീണ് മൂന്ന് പേർക്ക് പരുക്കേറ്റു.