പത്തനംതിട്ട:കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ ഷെറിൻ എബ്രഹാമിന്റെ പേരിൽ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് തട്ടിപ്പിന് ശ്രമമെന്ന് കുടുംബം. പണം ചോദിച്ചുകൊണ്ടുള്ള പോസ്റ്ററുകളും അക്കൗണ്ട് ഡീറ്റെയിൽസും സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ തങ്ങളാരും സാമ്പത്തിക സഹായം ആവശ്യപ്പെട്ടിട്ടില്ലെന്ന് ആലിന്റെ മുത്തച്ഛൻ റെജി സാമുവൽ പറഞ്ഞു.
‘അവയവം കൊടുത്തു എന്നല്ലാതെ ഒരു സാമ്പത്തിക സഹായവും ഞങ്ങൾ ചോദിച്ചിട്ടില്ല. സർക്കാർ സഹായിക്കുന്നുണ്ട്. ഞങ്ങളുടെ കുഞ്ഞിന്റെ അവയവം സ്വീകരിക്കാൻ പണം ഇല്ലെന്നും ഓപ്പറേഷൻ നടക്കുന്നില്ലെന്നും പറഞ്ഞാണ് പണം പിരിക്കുന്നത്. ധനകാര്യസ്ഥാപനത്തിന്റെ അക്കൗണ്ട് ഉണ്ടാക്കിയാണ് പണം പിരിക്കുന്നത്. ഞങ്ങൾക്ക് പണം വേണ്ട, അവയവം സ്വീകരിച്ചവർക്കും പണം വേണ്ടെന്നാണ് മനസിലാക്കുന്നത്. ഇതിന്റെ പേരിൽ തട്ടിപ്പ് സംഘം ഇറങ്ങിയിട്ടുണ്ട്”. അതിൽ ആരും വീഴരുതെന്നും മുത്തച്ഛൻ പറഞ്ഞു. കുടുംബത്തെനിതിരായ വ്യാജ പ്രചാരണത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, ലോകത്തിന് തന്നെ മാതൃകയായി മാറിയ പത്തുമാസം പ്രായമുള്ള കുഞ്ഞ് അവയവദാതാവ് ആലിൻ ഷെറിൻ അബ്രഹാമിന്റെ മല്ലപ്പള്ളിയിലെ വസതി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സന്ദർശിക്കും. കോട്ടയത്തെ ഔദ്യോഗിക പരിപാടികൾക്ക് ശേഷം ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാകും മുഖ്യമന്ത്രി നെടുങ്ങാടപ്പള്ളിയിലുള്ള ആലിന്റെ വീട്ടിലെത്തുക. റോഡപകടത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ആലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറായ മാതാപിതാക്കളുടെ നിസ്തുലമായ തീരുമാനത്തെ മുഖ്യമന്ത്രി നേരത്തെ പ്രശംസിച്ചിരുന്നു.


