ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ തൊഴിലാളി ജോയിയെ കാണാതായ സംഭവത്തില്‍ റെയില്‍വെ മന്ത്രിക്ക് കത്തയച്ച് രാജ്യസഭാ എംപി എ എ റഹീം. അടിയന്തര അന്വേഷണം ആവശ്യപ്പെട്ടാണ് കത്ത്.റെയില്‍വെയുടെ വീഴ്ചയില്‍ സമഗ്രാന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.കാണാതായ ജോയ്യുടെ മൃതദേഹം കണ്ടെത്താന്‍ റെയില്‍വെ ഇടപെടണം. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കണം.രാപ്പകല്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടും റെയില്‍വെയുടെ ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയില്ല. രക്ഷാപ്രവര്‍ത്തനത്തിന് റെയില്‍വെയുടെ ഭാഗത്ത് നിന്ന് നിസ്സഹകരണമുണ്ടായി. തോട് വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ റെയില്‍വെയ്ക്ക് കത്ത് നല്‍കിയിട്ടും അധികൃതര്‍ അനങ്ങിയില്ലെന്നും കത്തില്‍ വിമര്‍ശിക്കുന്നു.
ഇതുവരെയും പ്രതീക്ഷാവഹമായ ഒരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിൽ നാവിക സേനാ സംഘവും രക്ഷാദൌത്യത്തിൽ പങ്കാളികളാകും. നാവിക സേനയുടെ അതിവിദഗ്ധരായ ഡൈവിംഗ് സംഘം കൊച്ചിയിൽ നിന്ന് തലസ്ഥാനത്തേക്ക് വൈകിട്ടോടെയെത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു.ഏറ്റവുമൊടുവിലായി കാമറ ഘടിപ്പിച്ച ഡ്രാക്കോ റോബോട്ട് വെള്ളത്തിനടിയിൽ ഇറക്കി പരിശോധന നടത്തുകയാണ്. ഈ പരിശോധനയിൽ അവ്യക്തമായ ചില ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് കൂടുതല്‍ സ്കൂബാ ടീം അംഗങ്ങള്‍ ടണലിലേക്ക് ഇറങ്ങി പരിശോധന നടത്തിയെങ്കിലും ചാക്കിൽ കെട്ടിയ നിലയിലുളള മാലിന്യങ്ങളായിരുന്നു ഉണ്ടായിരുന്നത്.


