അഹമ്മദാബാദ്: എയർ ഇന്ത്യയുടെ വിമാനം അപകടത്തിൽപ്പെട്ട് മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ജി നായരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ട നടപടി ക്രമങ്ങൾക്കായി രഞ്ജിതയുടെ സഹോദരൻ രതീഷും അമ്മാവൻ ഉണ്ണികൃഷ്ണനും അഹമ്മദാബാദിലെത്തി. രഞ്ജിതയുടെ ഡിഎൻഎ പരിശോധന നടപടി ക്രമങ്ങൾക്കായാണ് ഇരുവരും അഹമ്മദാബാദിൽ എത്തിയത്. ഡിഎൻഎ പരിശോധന ഫലം ലഭിച്ചതിന് ശേഷം മാത്രമേ രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കുകയുള്ളു. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ യാത്രാ രേഖകളും സാക്ഷ്യപത്രവും കൈമാറിയ ശേഷമാണ് ഇവർ അഹമ്മദാബാദിലേക്ക് യാത്ര തിരിച്ചത്.
സര്‍ക്കാര്‍ ജോലിയില്‍ പുന:പ്രവേശിക്കാനുള്ള അനുമതി ലഭിച്ചതിനെ തുടര്‍ന്ന് അതിന്റെ നടപടിക്രമങ്ങള്‍ക്കായിട്ടായിരുന്നു ചുരുങ്ങിയ ദിവസത്തെ അവധിക്കായി രഞ്ജിത നാട്ടിലെത്തിയത്. ലണ്ടനില്‍ തിരികെയെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വീണ്ടും നാട്ടിലെത്തി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനായിരുന്നു രഞ്ജിത തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് രഞ്ജിതയെ തേടി ദുരന്തം എത്തിയത്. അതേസമയം രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ട എല്ലാ സഹായങ്ങളും കുടുംബത്തിന് നൽകുമെന്ന് അഹമ്മദാബാദിലെ കേരളസമാജം പ്രവർത്തകർ പറഞ്ഞു.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെടുകയും വിമാനം ഇടിച്ചിറങ്ങിയ ബി ജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥികളും രഞ്ജിതയും ഉൾപ്പടെ 290 പേർ മരിച്ചത്. 12 ജീവനക്കാർ അടക്കം 242 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരനായ രമേശ് വിസ്വാഷ് കുമാർ മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.