കൊച്ചി: നടിയെ അക്രമിച്ച കേസിൽ ദിലീപിനെതിരെ ഗൂഢാലോചന തെളിയിക്കാൻ സാധിച്ചില്ലെന്ന് കോടതി . ആകാശം ഇടിഞ്ഞ് വീണാലും നീതി നടപ്പാക്കാതിരിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. വിചാരണക്കോടതി ജഡ്ജി സ്വാധീനിക്കപ്പെട്ടെന്ന സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ വാദം തള്ളിക്കളഞ്ഞാണ് നിരീക്ഷണം. വിചാരണക്കോടതി ജഡ്ജി സ്വാധീനിക്കപ്പെട്ടു എന്നായിരുന്നു പ്രോസിക്യൂഷൻ വാദം. പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥരും പക്ഷപാതപരമാണെന്ന് ദിലീപും വാദിച്ചിരുന്നു. ഈ രണ്ട് വാദങ്ങളും ശ്രദ്ധിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. ദിലീപിനെതിരെ ഗൂഢാലോചന തെളിയിക്കാൻ സാധിച്ചില്ല. 1709 പേജുള്ള വിധിപകർപ്പിൻ്റെ കൂടുതൽ വിവരങ്ങളാണ് പുറത്തു വന്നത്. ബി.സന്ധ്യ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് കോടതിയിലും ദിലീപ് ആവർത്തിച്ചു.
ദിലീപിൻ്റ ഫോണുകളിലെ ചാറ്റു ചെയ്തു എങ്കിൽ ഫോണുകൾ എന്തുകൊണ്ട് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയില്ല എന്ന് കോടതി ചോദിച്ചു വ്യാജ സ്ക്രീൻഷോട്ട് കേസിൽ, എന്ത് കൊണ്ട് ഷോൺ ജോർജിനെ വിസ്തരിച്ചില്ല എന്നും കോടതി ചോദിച്ചു. ഉന്നയിച്ച സംശയങ്ങൾക്ക് കൃത്യമായ തെളിവുകൾ ഹാജരാക്കാൻ സാധിച്ചില്ല. ഇരയുടെ മോതിരത്തിൻ്റെ കാര്യം എന്തുകൊണ്ട് ആദ്യ മൊഴിയിൽ പറഞ്ഞില്ല എന്നും കോടതി സംശയം ഉന്നയിച്ചു.
കേസിൽ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് വിവിധ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ വധശിക്ഷയോ ജീവപര്യന്തമോ നൽകേണ്ട സാഹചര്യമില്ലെന്നാണ് വിധിയിൽ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് പറയുന്നത്. പ്രതികളുടെ പ്രായം, കുടുംബ സാഹചര്യം, ഒന്നാം പ്രതിയൊഴികെ ബാക്കിയുള്ളവർക്ക് മറ്റ് ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം എന്നിവയും പരിഗണിക്കുന്നതായും 40 വയസിൽ താഴെയാണ് എല്ലാ പ്രതികളുടെയും പ്രായമെന്നും ജഡ്ജി നിരീക്ഷിച്ചു.
പ്രതികളുടെ പ്രവൃത്തി സ്ത്രീയുടെ അന്തസിനെ ചോദ്യം ചെയ്യുന്നതായിരുന്നു എന്ന വസ്തുത പരിഗണിക്കാതിരിക്കാനാവില്ല. ഇരയായ സ്ത്രീയുടെ സുരക്ഷിതത്വത്തിനുള്ള അവകാശം ലംഘിക്കപ്പെടുകയും അവരിൽ ഭയവും അപമാനവും നിസഹായതയും ഉണ്ടാക്കുകയും ചെയ്തു. ഇത് അവർക്ക് മാനസികാഘാതവുമുണ്ടാക്കി. സുഹൃത്തിന്റെ വീട്ടിലേക്ക് പോകുംവഴിയാണ് അവർ ആക്രമിക്കപ്പെട്ടത് എന്നതും, മുൻകൂട്ടി കാണാതെയുള്ള സംഭവമായിരുന്നു ഇതെന്നതും പരിഗണിക്കേണ്ടതുണ്ട്- വിധിയിൽ പറയുന്നു.
ശിക്ഷ വിധിക്കുമ്പോൾ, കുറ്റകൃത്യം ഇരയിലും സമൂഹത്തിലും ഉണ്ടാക്കിയ ആഘാതം കോടതി കണക്കിലെടുക്കേണ്ടതുണ്ടെന്നും വിധിയിൽ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ അവരുടെ ആത്മാഭിമാനത്തെ മാത്രമല്ല, സമൂഹത്തിന്റെ വികാസത്തെയും ബാധിക്കുന്നു. ലിംഗ നീതിയെക്കുറിച്ച് പൊതുസമൂഹത്തെ ബോധവത്കരിക്കേണ്ടതിന്റെ ആവശ്യകതയും വിധിയിൽ പരാമർശിക്കുന്നുണ്ട്.


