തൃശൂർ കുന്നംകുളം പൊലീസ് മർദ്ദനത്തിനിരയായ യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്നു. ബ്ലോക്ക് പഞ്ചായത്തിലേക്കാണ് സുജിത്ത് മത്സരിക്കുന്നത്. ചൊവ്വന്നൂർ ഡിവിഷനിൽ നിന്ന് സുജിത്ത് മത്സരിക്കും. കേരളത്തിലെ പൊലീസ് അതിക്രമത്തിനെതിരെയുളള ജനവിധി തേടിയാണ് താൻ മത്സരിക്കുന്നതെന്ന് സുജിത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.
മാസങ്ങൾക്ക് മുൻപ് സംസ്ഥാനത്തെമ്പാടും ചർച്ച ചെയ്യപ്പെട്ട കുന്നംകുളം കസ്റ്റഡി മർദ്ദനത്തിന്റെ ഇരയാണ് സുജിത്ത്. രണ്ടുവർഷത്തോളം നടന്ന നിയമപോരാട്ടത്തിനൊടുവിലാണ് സ്റ്റേഷനിലെ ആക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സുജിത്തിന് ലഭിച്ചത്. ഇത് പുറത്തുവന്നതോടെ കുന്നംകുളം പൊലീസിനെതിരെ രൂക്ഷമായ വിമർശനമാണുണ്ടായത്. സുജിത്തിനെ ക്രൂരമായി മർദ്ദിച്ച പൊലീസുകാർക്കെതിരെ വകുപ്പുതല നടപടികളും സ്വീകരിച്ചിരുന്നു.


