തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാൻ ഇറങ്ങിയ ആളെ കാണാനില്ല. മാരായിമുട്ടം സ്വദേശി ജോയിയെ ആണ് കാണാതായത്. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം.തൊഴിലാളി തോട്ടിലെ ഒഴുക്കിൽ പെട്ടെന്നാണ് സംശയം ഉയരുന്നത്. ഫയർഫോഴ്സ് എത്തി രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. സ്ഥലത്ത് മൂന്ന് ദിവസമായി ജോലി പുരോഗമിക്കുന്നുണ്ട്. റെയിൽവേയാണ് ഇവരെ ജോലി ഏൽപ്പിച്ചത്.
റെയിൽവെ ലൈനിന് അടിയിൽ കൂടി പോകുന്ന തോടിന്റെ ഭാഗം പുറത്ത് കാണുന്ന വീതിയില്ല. ടണലിന്റെ രൂപത്തിലാണ് തുടർന്നുളള ഭാഗങ്ങളെന്നാണ് വിവരം. ഇവിടെ വൃത്തിയാക്കാൻ നാല് പേരാണ് ഉണ്ടായിരുന്നത്. രാവിലെ മുതൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു വരികയായിരുന്നു. ഇന്ന് രാവിലെ മുതൽ തിരുവനന്തപുരത്ത് ശക്തമായ മഴ പെയ്യുന്നുണ്ട്. ജോയി ഒഴുക്കിൽപ്പെട്ടതാവാം എന്നതാണ് അഗ്നിശമനസേനയുടെ പ്രാഥമിക നിഗമനം.