തിരുവനന്തപുരം: മുൻ സിപിഎം എംഎൽഎ ഐഷ പോറ്റി കോൺഗ്രസിലേക്ക്. യുഡിഎഫ് സഹകരണ ചർച്ചകൾക്കിടെ ഐഷ പോറ്റി കോൺഗ്രസ് വേദിയിലെത്തുകയായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് സ്വീകരിച്ചത്. സമര വേദിയിൽ വെച്ച് ഐഷ പോറ്റിക്ക് കോൺഗ്രസ് അംഗത്വം നൽകി. കൊട്ടാരക്കരയിൽ യു ഡി എഫ് സ്ഥാനാർഥിയാകുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. പ്രതിപക്ഷ നേതാവുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ധാരണയായത്. തിരുവനന്തപുരത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്.
പാർട്ടിയുടെ അഭിമാനമായി തുടരുന്നതിൽ അയിഷ പോറ്റിക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് കുടുംബത്തിലേക്ക് ക്ഷണിക്കുന്നതായി ദീപ ദാസ് മുൻഷി പറഞ്ഞു.
സഖാക്കളോട് സ്നേഹം മാത്രമാണ്. പാർട്ടിയുടെ വഴികളെല്ലാം മാറി. ചില ഡിസിഷൻ മേക്കേഴ്സാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്. തന്നെ താനാക്കിയതിൽ മുമ്പ് പ്രവർത്തിച്ച പാർട്ടി സഹായിച്ചു. തന്നെ വർഗ വഞ്ചക എന്ന് വിളിച്ചേക്കാം. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു. താൻ ആരെയും കുറ്റപ്പെടുത്താൻ ഒരുക്കമല്ല. എല്ലാ പാർട്ടിയോടും തനിക്ക് ഇഷ്ടമാണ്. ജിവനുള്ള കാലത്തോളം മനുഷ്യരൊപ്പം കാണും. തന്നോട് ആർക്കും ദേശ്യം തോന്നരുത്. ഉമ്മൻ ചാണ്ടിയുടെ അനുസ്മരണത്തിൽ പങ്കെടുത്തു. മനുഷ്യരോട് സ്നേഹത്തോടെ പെരുമാറുന്നതിൽ നഷ്ടമുണ്ടോ?. പാർട്ടി സന്തോഷം നൽകിയതുപോലെ ദുഃഖവും നൽകി. താൻ നല്ല വരുമാനമുള്ള വക്കീലായിരുന്നു, സ്വന്തം ജീവിത സന്തോഷം വരെ രാഷ്ട്രീയ ജിവിതത്തിനായി മാറ്റിയെന്നും അയിഷാ പോറ്റി പറഞ്ഞു.


