പേരാമ്പ്രയിലെത് ഷാഫി ഷോയെന്ന് ഡിവൈഎഫ്ഐ നേതാവ് എസ് കെ സജീഷ്. കലാപം ഉണ്ടാക്കാൻ ഷാഫി മനഃപൂർവം ശ്രമിച്ചു. ഒന്നര മണിക്കൂർ താമസിച്ചു പ്രകടനത്തിലേക്ക് പ്രശ്നം ഉണ്ടാക്കാനാണ് വന്നത്. ഷാഫിയുടെ പരിക്ക് കാണുമ്പോൾ മോഹൻലാലും കുതിരവട്ടം പപ്പുവും തമ്മിലുള്ള സിനിമ സീൻ ആണ് ഓർമ വരുന്നത്. പൊലീസുകാരിൽ നിന്ന് പ്രവർത്തകർ ഗ്രനേഡ് പിടിച്ചു വാങ്ങി. ലാത്തി ചാർജ് ഉണ്ടായിട്ടില്ല. ഒരു സംഘർഷം ആകുമ്പോൾ സ്വാഭാവികമായും ലാത്തി ഉയരുകയും താഴുകയും ചെയ്യുമെന്നും എസ കെ സജീഷ് പറഞ്ഞു.
അതേസമയം കേരളത്തിലെ പൊലീസ് ഒരു എംപിയെ തിരഞ്ഞ് പിടിച്ച് മര്‍ദിക്കുമെന്ന് ആരും കരുതുന്നില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഇതെല്ലാം ഷാഫിയുടെ ഷോയാണെന്ന് അദ്ദേഹം പറഞ്ഞു. ട്വന്റിഫോറിന്റെ വെരി ഗുഡ് മോര്‍ണിംഗ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാഫി പറമ്പിലിന് മര്‍ദനമേല്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് പ്രതികരണം.
ഇന്നലെ പേരാമ്പ്രയില്‍ പൊലീസ് ആള്‍ക്കൂട്ടത്തെ പിരിച്ചു വിടാന്‍ വേണ്ടി ലാത്തി ചാര്‍ജി നടത്തിയിട്ടില്ല. സംഘടിതമായി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് സംഘം എത്തുകയായിരുന്നു. അതിന് നേതൃത്വം കൊടുത്തുകൊണ്ട് ഷാഫി പറമ്പിലും ഇക്കൂട്ടത്തില്‍ ചേര്‍ന്നു. അക്രമ സംഭവത്തിലേക്ക് കാര്യങ്ങള്‍ എത്താതിരിക്കാന്‍ ആള്‍ക്കൂട്ടത്തെ പിരിച്ചു വിടാന്‍ ആവശ്യമായ നിലപാട് അവിടെ സ്വീകരിച്ചിട്ടുണ്ട്.