സ്കൂൾ സമയമാറ്റത്തിൽ വിമർശനവുമായി സമസ്ത. മത പഠനം നടത്തുന്ന കുട്ടികളെ സമയം ബാധിക്കും. ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞു. സമസ്ത ചരിത്രം കോഫി ടേബിൾ ബുക്ക് പ്രകാശന ചടങ്ങിലാണ് വിമർശനം.
സർക്കാരിനെ ഇത് സംബന്ധിച്ച് നിവേദനം നൽകും. മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും വേദിയിലിരുത്തിയാണ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങളുടെ വിമർശനം. ഒരു പെറ്റി കേസ് പോലും സമസ്തയുടെ പേരിലില്ല.
തീവ്രവാദം, ഭീകരവാദം എന്ന് ആക്ഷേപിക്കുന്ന സംഘടനകൾ ഉണ്ട്. സമസ്ത ഒരു തുറന്ന പുസ്തകം. മതം ഉള്ളവരും ഇല്ലാത്തവരുമുള്ള രാജ്യത്താണ് നാം ജീവിക്കുന്നത്. വർഗീയ കലാപമോ അനൈക്യമുണ്ടാക്കാനൊയുള്ള പ്രവർത്തനം സമസ്തയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞു.
അതേസമയം കേരളത്തിന്റെ സാംസ്കാരിക-സാമൂഹിക മേഖലയിൽ കലർന്നൊഴുകുന്ന പ്രസ്ഥാനമാണ് സമസ്തയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വെളിച്ചം നൽകുന്നതാണെങ്കിൽ മാത്രമേ ഏതൊരു ആശയവും സമൂഹത്തിന് സ്വീകാര്യമാവുകയുള്ളൂ.
വെളിച്ചം നൽകാൻ കഴിയാത്ത സംഘടനകൾക്കാണ് നിലനിൽപ്പ് ഇല്ലാത്തത്. സമസ്ത അങ്ങനെയല്ല. സമസ്ത പല അഭിപ്രായങ്ങളും മുന്നോട്ട് വയ്ക്കുന്നുണ്ട്. അതിൽ പല കാര്യങ്ങളിലും തനിക്ക് യോജിപ്പും വിയോജിപ്പും ഉണ്ട്.
ആ വിയോജിപ്പ് രേഖപ്പെടുത്താനുളള ജനാധിപത്യയിടമുണ്ട് എന്നതാണ് ശ്രദ്ധേയം. ചില രാഷ്ട്രീയ പാർട്ടികളിൽ പോലും അതില്ല. സമസ്ത അങ്ങനെയല്ല, അതുകൊണ്ടാണ് സമസ്തയുടെ വികാസം. ന്യൂനപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കാനാകില്ല.