തൊടുപുഴ: തൊടുപുഴയിലെ ഏഴ് വയസുകാരന്റെ കൊലപാതകത്തിൽ അമ്മയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. പ്രതി അരുൺ അനന്ദിനെ സംരക്ഷിച്ചതിനും കുറ്റം മറച്ച് വച്ചതിനുമാണ് പൊലീസ് യുവതിയ്ക്ക് എതിരെ കേസെടുത്തത്. എന്നാൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളിത്തമില്ലാത്തതിനാൽ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

തൊടുപുഴയിലെ ഏഴ് വയസുകാരന്റെ കൊലപാതകത്തിൽ അമ്മയെ അറസ്റ്റ് ചെയ്തിരുന്നു. അരുൺ ആനന്ദിനെ മാത്രം പ്രതി ചേർത്ത് കേസിൽ യുവതിയെ സാക്ഷിയാക്കാനായിരുന്നു പൊലീസിന്റെ ആദ്യ നീക്കം. എന്നാൽ അമ്മയ്ക്ക് എതിരെ കേസ് എടുക്കണമെന്ന് കാണിച്ച് ശിശുക്ഷേമ സമിതി റിപ്പോർട്ട് നൽകിയതോടെ പൊലീസ് യുവതിയെ കേസിൽ പ്രതി ചേർക്കുകയായിരുന്നു. ഐപിസി 201, 212 വകുപ്പുകൾ അനുസരിച്ച് കുറ്റവാളിയെ സംരക്ഷിച്ചതിനും കുട്ടിയെ അരുൺ നിരന്തരം മർദ്ദിച്ചിട്ടും ഇക്കാര്യം മറച്ചുവച്ചതിനുമാണ് കേസ്. ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്. അതേസമയം CWC നിർദ്ദേശം അനുസരിച്ച് കുട്ടിയുടെ അമ്മയ്ക്ക് എതിരെ ജെജെ ആക്ട് പൊലീസ് ചുമത്തിയിട്ടില്ല.


