ചെന്നൈ: നിയമപോരാട്ടത്തിന് ശേഷം വിജയ് യുടെ അവസാന ചിത്രം ജനനായകന് തിയറ്ററിലേക്കെത്തുകയാണ്. ജനനായകന് അനുമതി നൽകാൻ മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. പുതിയ റിലീസ് തിയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.
സെൻസർ ബോർഡിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു കേസിൽ കോടതി വിധി പ്രഖ്യാപിച്ചത്. മതവികാരം വ്രണപ്പെടുത്തുന്നു എന്ന പരാതിയെത്തുടർന്ന് ചിത്രം റിവൈസിങ് കമ്മിറ്റിയുടെ പരിശോധനക്ക് വിടാനുള്ള സെൻസർ ബോർഡിനിറെ തീരുമാനം കോടതി റദ്ദാക്കി. സെൻസർ ബോർഡിന്റെ നടപടി അന്യായമാണെന്ന് ചൂണ്ടിക്കാട്ടി നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് സമർപ്പിച്ച ഹരജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.അതേസമയം കെവിഎൻ പ്രൊഡക്ഷൻസിനു വേണ്ടി കോടതിയിൽ ഹാജരായത് മുതിർന്ന അഭിഭാഷകൻ സതീഷ് പരാശരനാണ്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾ പോലും സോഷ്യൽമീഡിയയിൽ ചര്‍ച്ചയാകുമ്പോൾ ജനനായകന് വേണ്ടി ശക്തിയുക്തം വാദിച്ച സതീഷിന്റെ സിനിമാബന്ധവും ആരാധകര്‍ കണ്ടെത്തിയിരിക്കുകയാണ്. 1983-89 കാലഘട്ടത്തിൽ ഇന്ത്യയുടെ അറ്റോർണി ജനറലായിരുന്ന കെ. പരാശരന്റെയും സരോജയുടെയും മകനാണ് സതീഷ് പരാശരൻ. പരാശരന്റെ ഭാര്യ സരോജ കമൽഹാസന്റെ ആദ്യ കസിൻ ആയിരുന്നു. അങ്ങനെ വരുമ്പോൾ കമലിന്റെ അനന്തരവനാണ് സതീഷ്.


