കണ്ണൂർ: നടി ആക്രമിക്കപ്പെട്ട കേസ് പ്രോസിക്യൂഷൻ നന്നായി കൈകാര്യം ചെയ്തുവെന്നും നിയമപരമായ പരിശോധന നടത്തി തുടർ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അതിജീവിതയ്ക്ക് എല്ലാ പിന്തുണയും സർക്കാർ നൽകി. ഇനിയും അത് തുടരും. അടൂർ പ്രകാശിന്റെ പ്രസ്താവന യുഡിഎഫ് നിലപാടാണ്. പൊതുസമൂഹം അങ്ങനെ ചിന്തിക്കുന്നില്ല. അപ്പീൽ സംബന്ധിച്ചും യുഡിഎഫ് കൺവീനർ വിചിത്രമായ മറുപടിയാണ് നൽകിയത്. നാടിന്റെ പൊതു വികാരത്തിനു എതിരായ പ്രസ്താവനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ പ്രസ്സ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്. നടിയെ ആക്രമിച്ച കേസിലെ പ്രതിയായിരുന്ന ദിലീപിന്റെ ഭാഗത്ത് നിന്ന് അന്വേഷണം സംബന്ധിച്ച് ഏതെങ്കിലും എതിർപ്പ് അറിയിച്ചിരുന്നില്ല. പ്രോസിക്യൂഷന്റെയും കോടതിയുടെയും കാര്യങ്ങൾ എന്താണെന്ന് ഇപ്പോൾ പറയാനാകില്ലെന്നു മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു.


