മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവ്. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്ന നവ കേരള സദസിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. എറണാകുളം ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസിൻ്റെ ഹർജിയിലാണ് നടപടി. കുറ്റകൃത്യത്തിന് പ്രേരണ നൽകുന്നതാണ് മുഖ്യമന്ത്രിയുടെ നടപടിയെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു
മുഖ്യമന്ത്രിക്ക് എതിരായ കോടതി നിർദേശം ആശ്വാസകരമാണെന്ന് ഡിസിസി പ്രസിഡൻ്റ് ഷിയാസ് പ്രതികരിച്ചു. കോടതിയിലാണ് പ്രതീക്ഷ. മുഖ്യമന്ത്രി അക്രമത്തിന് പ്രോത്സാഹനം നൽകി. സമരം ചെയ്യുന്നവർക്കെതിരെ മുഖ്യമന്ത്രി ക്വട്ടേഷൻ ഗുണ്ടയെ പോലെ അക്രമത്തിന് ആഹ്വാനം നൽകി. നിയമപരമായും രാഷ്ട്രീയപരമായും ശിക്ഷ വാങ്ങിച്ച് കൊടുക്കാൻ മുന്നോട്ട് പോകും. കണക്ക് ചോദിക്കുന്ന ദിവസം വരും. കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജി വെക്കണമെന്നും ജനാധിപത്യ മര്യാദ കാണിക്കണമെന്നും ഷിയാസ് ആവശ്യപ്പെട്ടു.