തിരുവനന്തപുരം: കെഎസ്ആർടിസി എംപാനൽ ജീവനക്കാരുടെ സമരം ഒത്തുതീർപ്പായി. അഞ്ച് വർഷത്തിൽ കൂടുതൽ സർവീസുള്ളവരെ കെഎസ്ആർടിസിയിൽ ലീവ് വേക്കൻസിയിൽ നിയമിക്കും. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ സമരക്കാരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇതോടെ ജീവനക്കാർ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു.

ഒന്നരമാസത്തിലധികമായി നീണ്ടുനിന്ന സമരമാണ് ഇപ്പോൾ അവസാനിപ്പിക്കുന്നത്. കെഎസ്ആർടിസിയിൽ ഇപ്പോൾ 1300ഓളം ജീവനക്കാർ അവധിയിലാണ്. സ്ഥിര ജീവനക്കാരിൽ 800ഓളം പേർ അവധിയിലുണ്ട്. 400ഓളം പേരാണ് അപകടത്തില്‍പ്പെട്ട് അവധിയെടുത്തിരിക്കുന്നത്. പുതുതായി എത്തിയ കണ്ടക്ടർമാരിൽ 100 പേര് ദീർഘകാല അവധിക്ക് അപേക്ഷിച്ചിട്ടുണ്ട്. അതിനിടെ സ്ഥിരം ജീവനക്കാർ അവധിയെടുക്കുന്ന പതിവുമുണ്ട്. അവരുടെ ഒഴിവിലേക്ക് ജീവനക്കാരെ നിയമിക്കാനാണ് തീരുമാനമായിരിക്കുന്നത്.


