കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സംഭവത്തിൽ കേസെടുത്ത് കൊട്ടാരക്കര പൊലീസ്. നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ ശങ്കരനെതിരെയാണ് കേസ്.
അന്യായമായി തടഞ്ഞു വച്ചതിനാണ് കേസ്. സ്കൂൾ കുട്ടികളുടെയും അധ്യാപകരുടെയും മുന്നിൽ അധ്യാപികയുടെ അന്തസ്സിന് ഹാനി വരുത്തിയതായും എഫ്ഐആർ.നേരിട്ടത് കടുത്ത അപമാനമാണെന്ന് അധ്യാപക പറഞ്ഞു. നീതി ലഭിക്കും വരെ നിയമപോരാട്ടം തുടരുമെന്ന് അധ്യാപക സിന്ധു.
ഇന്നലെയായിരുന്നു ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി ഉയർന്നത്. രാവിലെ കൊട്ടാരക്കര നെടുവത്തുർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. സ്കൂൾ മാനേജരുടെ നിർദ്ദേശപ്രകാരമാണ് എസ്. സിന്ധു എന്ന അധ്യാപികയെ തടഞ്ഞതെന്ന് ഗേറ്റ് കീപ്പർ പറയുന്നു. പിന്നാലെ അധ്യാപിക ഗേറ്റിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. പൊലീസ് എത്തിയാണ് അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചത്.
ചുരിദാർ ഇട്ട് വരരുത് എന്ന് മാനേജർ പറഞ്ഞിരുന്നുവെന്ന് അധ്യാപക മീഡിയവണിനോട് പ്രതികരിച്ചു. നേരത്തെയും ചുരിദാര്‍ ഇട്ടുവന്നിരുന്നുവെന്നും അത് തടഞ്ഞുവെന്നും അധ്യാപിക പറയുന്നു. സ്കൂളിലെ കുട്ടികള്‍ക്കുള്ള മുട്ടയടക്കം വാങ്ങി വരുമ്പോഴാണ് തന്നെ തടഞ്ഞത്. എയ്ഡഡ് സ്കൂളാണെന്നും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് മാനേജരുടെ നടപടിയെന്നും അധ്യാപിക പറയുന്നു. സംഭവത്തില്‍ കൊട്ടാരക്കര പൊലീസിന് പരാതി നല്‍കുമെന്നും അധ്യാപിക സിന്ധു പറഞ്ഞു.


