കോഴിക്കോട്: പന്തീരാങ്കാവിൽ നിന്ന് മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്തെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത താഹയുടെ വീട്ടിൽ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനെത്തി. താഹയെയും അലനെയും പൊലീസ് മനപൂർവ്വം മാവോയിസ്റ്റുകളായി ചിത്രീകരിക്കുന്നുവെന്ന് കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം പന്ന്യൻ രവീന്ദ്രൻ പ്രതികരിച്ചു.
യുവാക്കൾക്ക് നേരെ യുഎ പി എ പ്രയോഗിച്ചതിൽ പൊലീസ് സമാധാനം പറയണമെന്നും പന്ന്യൻ പറഞ്ഞു. യുവാക്കൾക്ക് നേരെ ചുമത്തിയ യുഎപിഎ നിലനിൽക്കില്ലെന്നും നിലനിൽക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പഴയ കാല പോലീസിന്റെ ശാപം ഇതു വരെ മാറിയിട്ടില്ലെന്നും പന്ന്യൻ രവീന്ദ്രൻ കുറ്റപ്പെടുത്തി.
അതേസമയം പിടിയിലായവർക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളാണ് ഇന്ന് പൊലീസ് പുറത്തുവിട്ടത്. താഹയും അലനും സിപിഐ മാവോയിസ്റ്റ് പ്രവർത്തകരെന്ന് പൊലീസ് പറഞ്ഞു. ഇരുവരും മാവോയിസ്റ്റ് പ്രതിഷേധ യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നും ഇത് വ്യക്തമാക്കുന്ന മിനുട്സുകൾ ലഭിച്ചെന്നും പൊലീസ് പറഞ്ഞു. വയനാട്ടിലും പാലക്കാടും എറണാകുളത്തുമാണ് ഇവർ പങ്കെടുത്ത യോഗങ്ങൾ നടന്നത്


