ഇതര സംസ്ഥാനങ്ങളിൽനിന്നു വരുന്ന ദീർഘദൂര തീവണ്ടികളിൽ കേരളത്തിനകത്തെ യാത്രയ്ക്ക് അനുമതി. കേരളത്തിലേക്ക് വരുന്ന മംഗള, തുരന്തോ, നേത്രാവതി എക്സ്പ്രസുകളിലാണ് കേരളത്തിനകത്തെ യാത്രയ്ക്ക് റിസവർവേഷൻ ടിക്കറ്റ് നൽകുക. നേത്രാവതി എക്സ്പ്രസിൽ മഹാരാഷ്ട്രയിൽനിന്നു വരുന്ന ഒരു യാത്രക്കാരൻ കോഴിക്കോട് സ്റ്റേഷനിൽ ഇറങ്ങിയാൽ, ഇനി ആ ബർത്തിൽ കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്കോ തിരുവനന്തപുരത്തേക്കോ പോകുന്നയാൾക്ക് റിസർവ് ചെയ്യാം.
ഇത്തരത്തിൽ റീ ബുക്കിങ് നടത്താനുള്ള സൗകര്യം റെയിൽവേ നേരത്തേ നൽകിയിരുന്നതാണ്. എന്നാൽ, കോവിഡ് വ്യാപനസാധ്യത മുന്നിൽക്കണ്ട് സംസ്ഥാന സർക്കാർ ഇത് അനുവദിക്കാനാവില്ലെന്ന് റെയിൽവേയോട് നിർദേശിച്ചു. ഇതുപ്രകാരം റിസർവേഷൻ നടപടികൾ നിർത്തിെവച്ചപ്പോഴാണ് സംസ്ഥാന സർക്കാർ നിലപാട് മാറ്റിയത്.
ഇതുസംബന്ധിച്ച് പുനഃപരിശോധന നടത്തിയശേഷം ദീർഘദൂര തീവണ്ടികളിൽ കേരളത്തിനകത്തെ യാത്രയ്ക്ക് അനുമതി നൽകാമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ മാനേജരെ അറിയിക്കുകയായിരുന്നു.
നിലവിൽ കോഴിക്കോട്ട് യാത്ര അവസാനിപ്പിക്കുന്ന തിരുവനന്തപുരം-കണ്ണൂർ, കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്സുകൾ കണ്ണൂരിലേക്ക് നീട്ടുന്നതിനും തടസ്സമില്ലെന്ന് സംസ്ഥാന പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ കത്തു നൽകി. ഇതോടെ ജനശതാബ്ദി എക്സ്പ്രസ് ബുധനാഴ്ചതന്നെ കണ്ണൂരിലേക്ക് നീട്ടിയിട്ടുണ്ട്. കേരളത്തിനകത്തെ യാത്രയ്ക്ക് അനുമതിയുള്ള ആദ്യത്തെ നേത്രാവതി എക്സ്പ്രസ് വ്യാഴാഴ്ച രാവിലെയും മംഗള എക്സ്പ്രസ് ആറിന് രാവിലെയും കേരളത്തിൽ പ്രവേശിക്കും. ഇതര സംസ്ഥാനങ്ങളിൽനിന്നു വരുന്ന തീവണ്ടികളിൽ യാത്രയ്ക്കിടെ അണുനശീകരണം നടത്താനുള്ള സംവിധാനങ്ങളൊന്നുമില്ല. അതിനാൽ യാത്രക്കാരുണ്ടായിരുന്ന ബർത്തുകൾ അണുനശീകരണം നടത്താതെ വീണ്ടും ഉപയോഗിക്കേണ്ടിവരും.


