മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിന് ഭൂമിക്ക് വേണ്ടി ചിലവായ തുകയെക്കുറിച്ചുള്ള കണക്ക് കള്ളമെന്ന് സിപിഐഎം നേതാവ് എംവി ജയാരജൻ. പിരിച്ച പണം നിർമാണത്തിന് മുൻപേ തീർന്നു എന്നാണ് നേതാക്കൾ പറയുന്നത്. ഇനി വീട് നിർമാണം ആരംഭിക്കാൻ ഇനിയും പണം പിരിക്കേണ്ടി വരുമോയെന്നും എംവി ജയരാജൻ ചോദിച്ചു.
പിരിച്ച പണം തീർന്നു പോയെന്ന് കെ സി വേണുഗോപാലും കെപിസിസി പ്രസിഡന്റും പറയുന്നു. ഭൂമിക്ക് വേണ്ടി ചിലവായ തുകയെക്കുറിച്ച് കള്ളം പറയുന്നത് എന്തിനാണെന്ന് എംവി ജയാരജൻ ചോദിച്ചു. വയനാട് ഫണ്ട് ചോദ്യം ചോദിച്ചു കൊണ്ടേയിരിക്കും. മാധ്യമ പ്രവർത്തകരോട് ദേഷ്യപ്പെട്ടിട്ട് കാര്യമില്ല. വീട് നിർമാണം ആരംഭിക്കാൻ ഇനിയും പണം പിരിക്കേണ്ടി വരുമോയെന്നും നേരത്തെ പിരിച്ച പണം എന്ത് ചെയ്തെന്നും എംവി ജയരാജൻ ചോദിച്ചു.
മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്ക് വീട് നിർമ്മിക്കാൻ കോൺഗ്രസ് പിരിച്ച തുകയുടെ കണക്കുകൾ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ് പുറത്തുവിട്ടത്. ഭവന നിർമാണത്തിനായി കോൺഗ്രസ് 6 കോടി 43 ലക്ഷം രൂപയാണ് പിരിച്ചു. ഇതിൽ ഒരു കോടി 5 ലക്ഷം രൂപ യൂത്ത് കോൺഗ്രസ് നൽകി. രണ്ട് ഘട്ടങ്ങളിലായി ഭൂമി വാങ്ങിയതിന് 6 കോടി 18 ലക്ഷം രൂപ ചെലവായെന്നും കെപിസിസി പ്രസിഡന്റ് കണ്ണൂരിൽ പറഞ്ഞു.


