തിരുവനന്തപുരം: കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന് 74.34 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട സഹായമാണ് അനുവദിച്ചത്. ഈ വർഷം ഇതിനകം 933.34 കോടി രൂപ കെഎസ്ആർടിസിയ്ക്ക് നൽകി. പ്രത്യേക സഹായമായി 350 കോടി രൂപയും, പെൻഷൻ വിതരണത്തിന് 583.44 കോടി രൂപയുമാണ് ലഭിച്ചത്. ഈ വർഷം ബജറ്റ് വകയിരുത്തൽ 900 കോടി രൂപയാണ്.കഴിഞ്ഞ സാമ്പത്തിക വർഷം ബജറ്റിൽ അനുവദിച്ചിരുന്ന 900 കോടി രൂപയ്ക്കുപുറമെ 676 കോടി രൂപ അധികമായി കോർപറേഷന് സർക്കാർ സഹായമായി ലഭിച്ചിരുന്നുവെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ.
പെൻഷൻ തുക വർധിപ്പിക്കണം, വേഗത്തിൽ ലഭ്യമാക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെഎസ്ആർടിസി ജീവനക്കാർ കഴിഞ്ഞ ദിവസങ്ങളിലായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരത്തിലായിരുന്നു. ഇതിന് താത്ക്കാലിക പരിഹാരമെന്നോണമാണ് 74.34 കോടി രൂപ ധനവകുപ്പ് അനുവദിച്ചത്. ഇതോടെ ഈ വർഷം, 933.34 കോടി രൂപ പെൻഷൻ ആവശ്യത്തിനായി കെഎസ്ആർടിസിക്ക് അനുവദിച്ചുവെന്നാണ് സർക്കാർ പറയുന്നത്.


