മണ്ഡലം-മകരവിളക്ക് തീർഥാടനത്തിനായി ശബരിമലയിൽ എല്ലാ ഒരുക്കവും പൂർത്തീകരിച്ചതായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ. ഇത്തവണ ശബരമലയിൽ എത്തുന്ന എല്ലാ തീർഥാടകർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് സൗജന്യ ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയുടെ കവറേജാണ് നൽകുകയെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാ തീർഥാടകർക്കും സുഗമമായ ദർശനം ഒരുക്കും. മരക്കൂട്ടംമുതൽ സന്നിധാനം വരെ തീർഥാടകർക്ക് വിശ്രമിക്കുന്നതിനായി 1000 സ്റ്റീൽ കസേരകൾ സ്ഥാപിക്കും. കുടിവെള്ളമടക്കമുള്ള സൗകര്യങ്ങളും ലഭ്യമാക്കും. ഇ-ടോയ്ലറ്റ് സൗകര്യവുമുണ്ടാകും. 1000 വിശുദ്ധി സേനാംഗങ്ങളെ പരിശീലനം നൽകി നിയോഗിക്കും. പൊലീസ് വിപുലമായ സുരക്ഷാസംവിധാനമൊരുക്കും. മുൻപ് ശബരിമലയിൽ ജോലി നോക്കി പരിചയമുള്ള ഉദ്യോഗസ്ഥരെയടക്കം 13600 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും
തീർഥാടകർ മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ സംവിധാനവും ദേവസ്വം ബോർഡ് ഒരുക്കും.പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികളടക്കം എല്ലാ പ്രവർത്തികളും നവംബർ 10നകം പൂർത്തീകരിക്കും.
ദുരന്തനിവാരണ വകുപ്പ് പ്രത്യേക ദുരന്തനിവാരണ ആക്ഷൻ പ്ലാൻ ശബരിമലയ്ക്കായി തയാറാക്കിയിട്ടുണ്ട്. 17 ലക്ഷം രൂപ പത്തനംതിട്ട ദുരന്തനിവാരണ സമിതിക്ക് അനുവദിച്ചിട്ടുണ്ട്. 90 റവന്യൂ ജീവനക്കാരെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി നിയോഗിക്കും.
ഭക്ഷ്യ-സാധനവില ആറു ഭാഷകളിൽ പ്രദർശിപ്പിക്കും. കൂടുതൽ സി.സി.ടി.വികൾ സ്ഥാപിക്കും. കവറേജ് വർധിപ്പിക്കുന്നതിനായി ബി.എസ്.എൻ.എൽ. 22 മൊബൈൽ ടവറുകൾ ഒരുക്കും. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ശുചിത്വമിഷൻ ബോധവത്കരണം നടത്തും. തുണിമാലിന്യങ്ങൾ നീക്കുന്നതിന് ഗ്രീൻ ഗാർഡുകളെ നിയോഗിക്കും.


