റായ്പുർ: ഛത്തീസ്ഗഡിൽ ജയിലിലായിരുന്ന മലയാളി കന്യാസ്ത്രീകൾ ജാമ്യം ലഭിച്ച ശേഷം പുറത്തിറങ്ങി. ബിലാസ്പൂര്‍ എന്‍ഐഎ കോടതി ഇരുവർക്കും അല്പസമയം മുൻപ് ജാമ്യം അനുവദിച്ചിരുന്നു. ഒൻപത് ദിവസമായി കന്യാസ്ത്രീകൾ ജയിലിലായിരുന്നു
കര്‍ശന വ്യവസ്ഥകളോടെയാണ് കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചത്. എന്‍ഐഎ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്നാണ് പ്രധാന വ്യവസ്ഥ. പാസ്പോര്‍ട്ട് എന്‍ഐഎ കോടതിയില്‍ നല്‍കണമെന്നും ജാമ്യകാലയളവിലെ വാസസ്ഥലം എന്‍ഐഎയെ അറിയിക്കണമെന്നും വ്യവസ്ഥയിലുണ്ട്. രണ്ടാഴ്ചയില്‍ ഒരിക്കല്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം, അന്വേഷണ ഏജന്‍സി ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണം, തെളിവ് നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, കേസിനെപ്പറ്റി പൊതുമധ്യത്തില്‍ പ്രതികരിക്കരുത് തുടങ്ങിയ വ്യവസ്ഥകളും എന്‍ഐഎ കോടതി മുന്നോട്ടുവെച്ചു. 50,000 രൂപയുടെ രണ്ട് ആള് ജാമ്യവും കോടതി നിർദേശിച്ചിരുന്നു.