തൃശ്ശൂർ: ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതിപക്ഷ സംഘടനകളടക്കം നടത്തുന്ന പ്രതിഷേധം തള്ളി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. അറസ്റ്റിലായ കന്യാസ്ത്രീകളുടെ വീട്ടിലെത്തി അവരുടെ കുടുംബവുമായി ഞാൻ സംസാരിച്ചിരുന്നുവെന്നുവെന്ന് ശോഭ സുരേന്ദ്രൻ വ്യക്തമാക്കി. കന്യാസ്ത്രീകളെ പാർപ്പിച്ച ജയിലിൽ പോയി ബിജെപി നേതാക്കൾ വിവരങ്ങൾ അന്വേഷിച്ച്, അവർക്ക് വേണ്ട വൈദ്യസഹായങ്ങൾ നൽകിയതിന് കുടുംബം എന്നോട് നന്ദി അറിയിക്കുകയാണ് ചെയ്തതെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.
സിസ്റ്റർമാർക്കുള്ള നിയമ പരിരക്ഷ ഉറപ്പാക്കിയത് ബിജെപിയാണ്. അവർക്ക് ആവശ്യമായ നടപടികൾ അടിയന്തരമായി കൈക്കൊണ്ടതും ബിജെപിയാണ്. അങ്ങനെയുള്ള ഒരു പാർട്ടിക്കെതിരെയാണ് കോൺഗ്രസുകാർ പ്രതിഷേധിക്കുന്നതെന്ന് ശോഭാ സുരേന്ദ്രൻ കുറ്റപ്പെടുത്തി. കോൺഗ്രസ് ഭരണകാലത്ത് എത്ര പേരാണ് ജയിലിൽ കഴിഞ്ഞത്? ആ സമയത്ത് കോൺഗ്രസിന്റെ ഒരു എം.എൽ.എ യോ എം.പി യോ അവരെ ജയിലിൽ പോയി സന്ദർശിച്ചിട്ടുണ്ടോ എന്ന് ശോഭാ സുരേന്ദ്രൻ ചോദിച്ചു. ഒരു മിനിറ്റ് മുൻപ് എങ്കിലും രണ്ട് പേരും മോചിപ്പിക്കാനാകണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. ഒരു ദിവസം കൂടുതൽ കന്യാസ്ത്രീകളായ അമ്മമാർ ജയിലിൽ കഴിയട്ടേയെന്നാണ് പ്രതിഷേധിക്കുന്നവർ ആഗ്രഹിക്കുന്നത്.
കോൺഗ്രസിന്റെയും സുരേഷ് ഗോപി എം.പി യുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ ക്കാരുടെയും ആവശ്യവുമതാണെന്ന് ശോഭാ സുരേന്ദ്രൻ കുറ്റപ്പെടുത്തി.


