വര്‍ഗീയ വിപത്തിനെയും നവ ഉദാരവത്ക്കരണത്തിന്റെ സൃഷ്ടിയായ ജനവിരുദ്ധ-തൊഴിലാളി ദ്രോഹനയങ്ങളെയും പ്രതിരോധിക്കാന്‍ തൊഴിലാളിവര്‍ഗ-ബഹുജന ഐക്യം ശക്തിപ്പെടുത്തുന്നതിനൊപ്പം, പ്രളയം തകര്‍ത്ത കേരളത്തെ പുനര്‍നിര്‍മ്മിക്കുന്ന മഹാദൗത്യത്തിന് കരുത്തുപകരുമെന്നും ഈ മെയ്ദിനത്തില്‍ പ്രതിജ്ഞയെടുക്കാം.
രാജ്യം നിര്‍ണായകമായ തെരഞ്ഞെടുപ്പ് പ്രകിയയി ലൂടെ കടന്നുപോകുന്ന ഘട്ടത്തിലാണ് തൊഴിലാളിവര്‍ഗത്തിന്റെ ഐക്യവും നിലനില്‍പ്പിനായുള്ള സമരങ്ങളും പൂര്‍വാധികം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തി ഒരു മെയ്ദിനം കൂടി വന്നെത്തിയിരിക്കുന്നത്. കേന്ദ്രഗവണ്മെന്റിന്റെ തൊഴിലാളിവിരുദ്ധനടപടികള്‍ കോടിക്കണക്കിന് തൊഴിലെടുക്കുന്നവരുടെയും കുടുംബങ്ങളുടെയും നിലനില്‍പ്പ് അപകടത്തിലാക്കിയിരിക്കുന്നു.
എതിര്‍പ്പ് ശക്തമാകുന്തോറും തൊഴിലാളി ദ്രോഹനയങ്ങളുടെ കാഠിന്യവും ഏറുകയാണ്. തൊഴില്‍ നിയമങ്ങള്‍ കോര്‍പറേറ്റ് താല്പര്യസംരക്ഷണത്തിനായി മാറ്റിയെഴുതുന്നു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന തൊഴില്‍ നിയമഭേദഗതികള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. സ്ഥിരം തൊഴില്‍ ഒരു സങ്കല്‍പ്പം മാത്രമായി മാറുകയാണ്. നിശ്ചിതകാലത്തേക്കു മാത്രമുള്ള തൊഴില്‍ എന്ന രീതിയാണ് അടിച്ചേല്പിക്കുന്നത്. സംഘടിക്കാനും അവകാശങ്ങള്‍ നേടിയെ ടുക്കാനുമുള്ള സ്വാതന്ത്ര്യവും കവര്‍ന്നെടുക്കുന്നു. കേന്ദ്രട്രേഡ്യൂണിയനുകളുടെ അംഗീകാരം നിര്‍ണയിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാക്കാന്‍ ശ്രമം നടക്കുന്നു. വേതനം വെട്ടിക്കുറക്കുകയും മിനിമം വേതനം നല്‍കാതിരിക്കുകയും ചെയ്യുന്നു. ഹയര്‍ ആന്റ് ഫയര്‍ രീതി വ്യാപകമായി. തൊഴിലാളികളുടെ സാമൂഹ്യസുരക്ഷാഫണ്ടുകള് കോര്‍പറേറ്റ് താല്പര്യങ്ങള്ക്ക് കീഴടങ്ങി ഓഹരിവിപണിയുടെ ചൂതാട്ടത്തിന് വിട്ടുകൊടുക്കുകയാണ്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയും ജനജീവിതവും തകര്‍ത്ത നവഉദാരവത്കരണനയത്തിന്റെ ഏറ്റവും വലിയ ഇരകളാണ് തൊഴിലാളികള്‍. തൊഴിലവകാശങ്ങളും തൊഴില്‍സുരക്ഷയും നിഷേധിക്കപ്പെട്ടതിനൊപ്പം തൊഴിലവസ രങ്ങളും ഇല്ലാതാവുകയാണ്. തൊഴിലെടുത്ത് ജീവിച്ചിരുന്ന ലക്ഷ ക്കണക്കിനാളുകള്‍ തൊഴില്‍ശാലകളില്‍നിന്ന് തെരുവിലേക്ക് വലിച്ചെറിയപ്പെട്ടുകഴിഞ്ഞു.
പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനാല്‍ തൊഴില്‍നഷ്ടത്തിനു പിന്നാലെ തൊഴിലില്ലായ്മയും അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു. വര്‍ഷം രണ്ടു കോടി തൊഴില്‍ എന്ന പാഴ്വാഗ്ദാനം മുഴക്കിയവര്‍ ഈ തകര്‍ച്ച മറച്ചുവെക്കാന്‍ ശ്രമിക്കുകയാണ്. 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്കാണ് ഇപ്പോഴുള്ളതെന്ന നാഷണല്‍ സാമ്പിള്‍ സര്‍വെ ഓര്‍ഗനൈസേഷന്റെ സര്‍വെ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചില്ല. രൂക്ഷമായ തൊഴിലില്ലായ്മ മൂടിവയ്ക്കാനുള്ള വിഫലനീക്കമായിരുന്നു അത്.
ഇന്ത്യന്‍ തൊഴില്‍മേഖലയില്‍ വന്‍പ്രതിസന്ധിയാണ് രൂപപ്പെടുന്നതെന്ന് അനുഭവങ്ങള്‍ കാണിക്കുന്നു. ഐഎല്‍ഒ ഉള്‍പ്പെടെ വിവിധ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് ഭാവി അശുഭകരം എന്നാണ്.
2019 ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും അരക്ഷിതമായ തൊഴില്‍ അന്തരീക്ഷത്തിന്റെ കാലമായിരിക്കുമെന്നും തൊഴിലെടുക്കുന്നവരില്‍ ബഹുഭൂരിപക്ഷത്തിനും ഒട്ടും ഗുണനിലവാരമില്ലാത്ത തൊഴിലുകളാണ് ലഭിക്കുകയെന്നും ഐഎല്‍ഒ ചൂണ്ടിക്കാട്ടുന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കോണമി റിപ്പോര്‍ട്ട് പ്രകാരം യുവാക്കളിലെ തൊഴിലില്ലായ്മ 39 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. 2018 ല്‍ മാത്രം 1.10 കോടി തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കാര്‍ഷികത്തകര്‍ച്ചയെ തുടര്‍ന്ന് ആ മേഖലയിലും തൊഴില്‍ കുത്തനെ കുറഞ്ഞു. സേവനമേഖലകളിലെ സര്‍ക്കാര്‍ പിന്മാറ്റവും വെട്ടിച്ചുരുക്കലുകളും കാരണം ലക്ഷക്കണക്കിന് തൊഴില്‍ ഇല്ലാതായി. സമ്പദ്ഘടന നേരിടുന്ന കടുത്ത പ്രതിസന്ധിയുടെ പ്രതിഫലനം തന്നെയാണിത്. തൊഴിലില്ലായ്മ രാഷ്ട്രീയ-സാമൂഹ്യജീവിതത്തിലും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു. നിരാശയിലാണ്ട യുവാക്കളില്‍ പലരും വര്‍ഗീയ-തീവ്രവാദ സംഘങ്ങളുടെയും ക്രിമിനല്‍ സംഘങ്ങളുടെയും ഇരകളായി മാറുകയാണ്.
തൊഴില്‍മേഖലയിലെ പ്രതിസന്ധി അവസാനിപ്പിക്കാന്‍ തൊഴിലാളികളോട് പ്രതിബദ്ധതയുള്ള ഒരു സര്‍ക്കാരിനു മാത്രമേ കഴിയൂ. തെരഞ്ഞെടുപ്പ് ഘട്ടമായിരുന്നിട്ടുപോലും ട്രേഡ്യൂണിയനുകള്‍ ദീര്‍ഘകാലമായി ഉയര്‍ത്തുന്ന മര്‍മ്മപ്രധാനമായ ആവശ്യങ്ങളോട് കോണ്‍ഗ്രസും ബിജെപിയും മുഖംതിരിച്ചുനിന്നത് അവരുടെ നിലപാടില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്ന പ്രഖ്യാപനമായി കാണണം.
സ്ഥിരസ്വഭാവമുള്ള ജോലികളില്‍ കരാര്‍ സമ്പ്രദായം അവസാനിപ്പിക്കുക, ദേശീയമിനിമം വേതനം മാസം 18,000 രൂപയാക്കുക, കര്‍ഷകരുടെ കടം എഴുതിതള്ളുക, പൊതുവിതരണസംവിധാനം ശക്തിപ്പെടുത്തുക, പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം നിര്‍ത്തിവയ്ക്കുക, സ്റ്റാറ്റിയൂട്ടറി പെന്ഷന് നിലനിര്‍ത്തുക, തൊഴില്‍നിയമങ്ങള്‍ ലേബര്കോഡായി മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക, തൊഴിലുറപ്പ് പദ്ധതിയില്‍ 300 ദിവസം ജോലി ഉറപ്പാക്കുക തുടങ്ങി 45 ആവശ്യങ്ങള്‍ ദേശീയ ട്രേഡ്യൂണിയനുകളുടെ അഖിലേന്ത്യാകണ്വന്ഷന് അംഗീകരിച്ച അവകാശപത്രിക മുന്നോട്ടുവെച്ചിരുന്നു. ഇതിനോടുള്ള നിഷേധനിലപാടാണ് പ്രകടനപത്രികയിലെ മൗനം വ്യക്തമാക്കുന്നത്. നവഉദാരവത്കരണനയവും സ്വകാര്യവത്കരണവും തുടരുമെന്നും രാജ്യത്തിന്റെ സമ്പത്ത് കോര്‍പറേറ്റുകള്‍ക്ക് വിട്ടുകൊടുക്കുമെന്നും ജനവിരുദ്ധസാമ്പത്തിക നയങ്ങളില്‍ തങ്ങള്‍ ഒറ്റക്കെട്ടാണെന്നുമാണ് ഈ പ്രമുഖ പാര്‍ടികളുടെ പ്രകടനപത്രിക വിളിച്ചുപറയുന്നത്.
ഇടതുപക്ഷത്തിനുമാത്രമേ ഈ പ്രതിസന്ധിയെ മറികടന്ന് തൊഴിലാളിവര്ഗതാല്പര്യം ഉയര്‍ത്തിപ്പിടിക്കാനാവൂ. അതാണ് കേരളം കാണിച്ചുതരുന്ന ബദല്‍.
പരിമിതമായ വിഭവ ങ്ങളും അധികാരവുമാണ് ഉള്ളതെങ്കിലും ജനങ്ങള്‍ക്കൊപ്പം നിന്ന് ക്ഷേമത്തിന്റെയും വികസനത്തിന്റെയും പുതിയ ചരിത്രം എഴുതുകയാണ് പിണറായി വിജയന് നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍. മൂന്നു വര്‍ഷം തികയ്ക്കുന്ന സംസ്ഥാന ഗവണ്മെന്റ് കേന്ദ്രഗവണ്മെന്റിന്റെ ഭാഗത്തുനിന്നുള്ള എല്ലാ സമ്മര്‍ദ്ദങ്ങ ളെയും അതിജീവിച്ച് നവകേരളം കെട്ടിപ്പടുക്കുന്നു. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും ആരോഗ്യകരമായ തൊഴില്‍ സംസ്കാരം വളര്‍ത്തിയെടുത്തും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചും ക്ഷേമ-സാമൂഹ്യസുരക്ഷാപദ്ധതികള്‍ നടപ്പാക്കിയും കേരളം തൊഴില്‍മേഖലയില്‍ രാജ്യത്തിന് പുതിയ മാതൃകകള്‍ തീര്‍ക്കുകയാണ്.
കേരളത്തെ തൊഴിലാളിസൗഹൃദവും നിക്ഷേപകസൗഹൃദവുമാക്കുക എന്ന ലക്ഷ്യത്തോടെ ട്രേഡ് യൂണിയനുകള്‍ വ്യാപാര വ്യവസായ രംഗത്തെ സംഘടനകള്‍, സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകളിലൂടെ അംഗീകരിച്ച തൊഴില്‍നയത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്്. ദേശീയതലത്തില്‍ തൊഴിലാളിവിരുദ്ധഭേദഗതികളിലൂടെ തൊഴില്‍നിയമങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് അടിയറവെക്കുമ്പോള്‍ തൊഴില്‍നിയമങ്ങളില്‍ തൊഴിലാളികള്‍ക്കനുകൂലമായ ഭേദഗതികള്‍ വരുത്തി കേരളം ബദല്‍ കാണിച്ചുതരുന്നു. കടകളിലും വാണിജ്യസ്ഥാപനങ്ങളിലും ജോലിചെയ്യുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് ജീവന ക്കാര്‍ക്ക് ഇരിപ്പിടം അവകാശമാക്കിയത് തൊഴിലാളി ക്ഷേമ നടപടികളിലെ നാഴികക്കല്ലാണ്. 1960ലെ ഷോപ്സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ടില്‍ വരുത്തിയ ഭേദഗതിയിലൂടെ ഇരിപ്പിടം നല്‍േകണ്ടത് തൊഴിലുടമകളുടെ ഉത്തരവാദിത്വമാക്കി മാറ്റി. ജീവനക്കാര്‍ക്ക് ആഴ്ചയില്‍ ഒരുദിവസം വേതനത്തോടുകൂടിയ അവധിയും ഉറപ്പുവരുത്തി. അവകാശങ്ങള്‍ ഉറപ്പുവരുത്തിയതോടൊപ്പം അങ്ങിങ്ങായി നിലനിന്ന അനാരോഗ്യപ്രവണതകള്‍ അവസാനിപ്പിക്കുകയും ചെയ്തു.
ചെയ്യാത്ത ജോലിക്ക് കൂലിവാങ്ങുന്നതും അമിതകൂലി ആവശ്യപ്പെടുന്നതും നിയമം മൂലം തടഞ്ഞ് കഴിഞ്ഞ മെയ്ദിനത്തില്‍ പുറപ്പെടുവിച്ച ഉത്തരവ് കേരളത്തിലെ തൊഴില്‍രംഗത്ത് വലിയ മാറ്റമാണ് വരുത്തിയത്.
രാജ്യത്ത് ഏറ്റവും ഉയര്‍ന്ന മിനിമം വേതനം നിലവിലുള്ള സംസ്ഥാനമാണ് കേരളം. മിനിമം വേതനനിയമത്തിന്റെ പട്ടിക യില്‍ ഉള്‍പ്പെടുന്ന 80 തൊഴില്‍മേഖലകളില്‍ കാലാവധി പൂര്‍ത്തിയായ 26 മേഖലകളില്‍ ഇതിനകം മിനിമം വേതനം പുതുക്കി നിശ്ചയിച്ചു. മിനിമം വേതനനിയമപ്രകാരം ലഭിക്കേണ്ട ആനുകൂല്യങ്ങളുടെ കുടിശികയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍മാരെ ചുമതലപ്പെടുത്തിയും നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ 500 രൂപയില്‍ നിന്ന് രണ്ടു ലക്ഷം രൂപ വരെയായി വര്‍ധിപ്പിച്ചും മിനിമം വേതനനിയമം സര്‍ക്കാര്‍ ഭേദഗതി ചെയ്തു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തിയ അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാവിഭാഗം തൊഴിലാളികള്‍ക്കും ഇന്ന് സര്‍ക്കാരിന്റെ സംരക്ഷണ കവചമുണ്ട്. ക്ഷേമനിധി പെന്‍ഷനുകള്‍ 600 രൂപയായിരുന്നത് മൂന്നുവര്ഷമാകുമ്പോഴേക്ക് 1200 രൂപയായി വര്‍ധിപ്പിച്ചു.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ആവാസ് ഇന്‍ഷൂറന്‍സ് പദ്ധതിയിലൂടെ 15,000 രൂപയുടെ സൗജന്യ ചികിത്സയും രണ്ടു ലക്ഷം രൂപയുടെ അപകട ഇന്‍ഷൂറന്‍സും നല്കുന്നു. ആവാസ് പദ്ധതി അഷ്വറന്‍സ് പദ്ധതിയായി നടപ്പാക്കികഴിഞ്ഞു. രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ എണ്ണം നാലു ലക്ഷത്തോട് അടുക്കുകയാണ്. അതിഥി തൊഴിലാളികള്‍ക്ക് താമസിക്കുന്നതിനായി എട്ടര കോടി രൂപ ചെലവില്‍ പാലക്കാട് കഞ്ചിക്കോട്ട് നിര്‍മ്മിച്ച അപ്നാഘര്‍ ഉദ്ഘാടനം ചെയ്തു. കേരള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി വഴിയുള്ള ആനുകൂല്യങ്ങള്‍ വലിയതോതില്‍ വര്‍ധിപ്പിക്കുകയും ചെയ്തു. തൊഴില്‍നിയമങ്ങള്‍ ഫലപ്രദമായി നടപ്പാക്കുക, സ്ത്രീസൗഹൃദതൊഴിലന്തരീക്ഷം സൃഷ്ടിക്കുക, ആരോഗ്യകരമായ തൊഴിലാളി-തൊഴിലുടമാബന്ധം, മികച്ച ഉപഭോക്തൃസേവനം തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി വ്യാപാര-വാണിജ്യസ്ഥാപനങ്ങള്‍, ഫാക്ടറികള്‍, ആശുപത്രികള്‍ തുടങ്ങിയവക്ക് ഗ്രേഡിംഗ് ഏര്‍പ്പെടുത്തിയതും തൊഴിലാളികളുടെ ക്ഷേമവും അന്തസ്സും ഉറപ്പുവരുത്തുന്നതിനാണ്. വിവിധ മേഖലകളിലെ തൊഴിലാളികള്‍ക്ക് മികച്ച സേവനത്തിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളിശ്രേഷ്ഠ അവാര്‍ഡ് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
തോട്ടം മേഖലയുടെ പുനരുജ്ജീവനത്തിന് പദ്ധതി ആവിഷ്കരിച്ചതും ഈ സന്ദര്‍ഭത്തില്‍ എടുത്തുപറയേണ്ടതുണ്ട്. ഭവനരഹിതരായ തോട്ടം തൊഴിലാളികള്‍ക്കായുള്ള ഭവനപദ്ധതി ക്കും തുടക്കം കുറിച്ചു. തോട്ടം തൊഴിലാളികളെ ഇഎസ്ഐ പദ്ധതിയില്‍ ഉള്‍പെടുത്തുന്നതും സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്. തോട്ടം തൊഴിലാളികളുടെ വേതനപരിഷ്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രതിദിനം അമ്പത് രൂപ വീതം ഇടക്കാലാശ്വാസം നല്‍കിയിട്ടുണ്ട്. അസംഘടിത മേഖലയിലെ വിവിധ വിഭാഗം തൊഴിലാളികള്‍ക്ക് വേതനം ഉറപ്പുവരുത്തുന്നതിനും വേതനം ബാങ്ക് വഴി നല്കുന്നതിനുമുള്ള വേതനസുരക്ഷാപദ്ധതി (ഇ-പെയ്മെന്റ്) നടപ്പാക്കിയത് മറെറാരുനേട്ടമാണ്. ഇന്‍കം സപ്പോര്‍ട്ട് സ്കീം പ്രകാരം ഈറ്റ, കാട്ടുവള്ളി, കയര്‍, കൈത്തറി, ഖാദി, മത്സ്യബന്ധനം തുടങ്ങിയ പരമ്പരാഗതമേഖലകളിലെ തൊഴിലാളികള്‍ക്ക് സഹായം നല്‍കുന്നുണ്ട്. ഇതോടൊപ്പം തൊഴിലാളികളുടെയും കുടുംബത്തിന്റെയും ആരോഗ്യപരിരക്ഷയ്ക്കും സര്‍ക്കാര്‍ മുന്‍ഗണന നല്കുന്നു. ഇഎസ്ഐ പദ്ധതി സംസ്ഥനത്ത് കാര്യക്ഷമമായി നടപ്പാക്കിവരികയാണ്. ഇഎസ്ഐ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 2016 മെയില്‍ 7.8 ലക്ഷമായിരുന്നത് ഇപ്പോള്‍ 11.2 ലക്ഷമായി വര്‍ധിച്ചിട്ടുണ്ട്. ഇഎസ്ഐ ആശുപത്രികളുടെയും ഡിസ്പന്‍സറികളുടെയും പ്രവര്‍ത്തനം ആധുനികവത്കരിക്കുകയും മികച്ച ചികിത്സാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തുവരികയാണ്.
ബദല്‍ നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യയ്ക്ക് മാതൃക യായി മുന്നോട്ടുപോകുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് കരുത്തേ കുകയാണ് ഇന്ന് കേരളത്തിലെ തൊഴിലാളികളുടെ സുപ്രധാനകടമ. തൊഴില്‍മേഖല ഉള്‍പ്പെടെ ഏത് രംഗം പരിശോധിച്ചാലും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനപക്ഷനയങ്ങളുടെ വിജയത്തിളക്കം കാണാം. മാത്രമല്ല, മതനിരപേക്ഷതയും ജനാധിപത്യവും ശക്തിപ്പെടുത്തി ജനങ്ങളെ ഒന്നിച്ചുനിര്‍ത്തുന്നു എന്നതിലും നമുക്ക് അഭിമാനിക്കാന്‍ ഏറെയുണ്ട്. സ്ത്രീകളുടെ പദവി ഉയര്‍ത്താനും സമത്വവും തുല്യനീതിയും ഉറപ്പുവരുത്തുന്നതിനും എല്‍ഡിഎഫ് ഗവണ്മെന്റിന് കഴിഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ വര്‍ഗീയശക്തികള്‍ ഉള്‍പ്പെടെ നടത്തുന്ന നീക്കങ്ങള്‍ പ്രതിരോധിക്കുന്നതിനും തൊഴിലാളികള്‍ കൈ കോര്‍ക്കണം. പ്രളയകാലത്ത് ഐക്യത്തിന്റെയും മാനവികതയുടെയും സന്ദേശവുമായി തൊഴിലാളികള്‍ ഒരുമിച്ചുനിന്നത് ഈ ഘട്ടത്തില്‍ സ്മരണീയമാണ്. പ്രളയം തകര്‍ത്ത കേരളത്തെ പുനര്‍നിര്‍മ്മിക്കുക എന്ന ഭാരിച്ചദൗത്യവുമായാണ് ഇപ്പോള്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. നവകേരളസൃഷ്ടിക്ക് കരുത്തുപകരുമെന്ന് സാര്‍വദേശീയ തൊഴിലാളിദിനത്തില്‍ നമുക്ക് പ്രതിജ്ഞയെടുക്കാം.
എല്ലാവര്ക്കും മെയ്ദിനാശംസകള്.