തിരുവനന്തപുരം: എസ് എ ടി ആശുപത്രിയിൽ ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങൾക്കുള്ള ചികിത്സ കൂടുതൽ സൗകര്യപ്രദമാകുന്നു. സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് സംസ്ഥാനത്തെ അഞ്ച് മെഡിക്കൽ കോളേജുകളിലും ഓട്ടിസം നോഡൽ സെന്ററുകൾ ആരംഭിക്കാൻ നടപടി സ്വീകരിച്ചതോടെയാണ് എസ് എ ടി യിലും ഓട്ടിസം നോഡൽ സെൻറർ തുടങ്ങാൻ വഴി തുറന്നത്.
ആദ്യഘട്ടമെന്ന നിലയ്ക്ക് എസ് എ ടിക്ക് 8.28 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എസ്റ്റിമേറ്റ് സമർപ്പിക്കുന്നതനുസരിച്ച് അടിസ്ഥാന സൗകര്യ വികസനത്തിനായി 15 ലക്ഷം രൂപ ലഭിക്കുമെന്ന് ബിഹേവിയർ പീഡിയാട്രിക്സ് വിഭാഗം മേധാവിയും ഓട്ടിസം സെൻറർ നോഡൽ ഓഫീസറുമായ ഡോ ജയപ്രകാശ് പറഞ്ഞു. ഉപകരണങ്ങൾ വാങ്ങാൻ പ്രത്യേകം തുകയും ലഭിക്കും. എസ് എ ടി ആശുപത്രിയിലെ വിവിധ വിഭാഗങ്ങൾ പ്രവർത്തിച്ചിരുന്ന അഞ്ച് മുറികളും പുതിയ കെട്ടിടത്തിലെ ഒരു ഹാളും ഓട്ടിസം സെൻററിനായി അനുവദിച്ചിട്ടുണ്ട്.
റീജിയണൽ ഏർലി ഇൻറൻഷൻ സെൻറർ മാനേജർ, മെഡിക്കൽ ഓഫീസർ ഉൾപ്പെടെ കരാർ അടിസ്ഥാനത്തിനുള്ള 12 തസ്തികകളും അനുവദിച്ചു. സാമൂഹ്യ നീതി വകുപ്പിന്റെ കീഴിൽ ആരംഭിക്കുന്ന ഓട്ടിസം നോഡൽ സെന്ററുകൾ തുറക്കുന്നതോടെ മന്ത്രി കെ കെ ശൈലജ ടീച്ചറുടെ ഇക്കാര്യത്തിലുള്ള പ്രത്യേക താത്പര്യം കൂടിയാണ് യാഥാർത്ഥ്യമാകുന്നത് . മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ തോമസ് മാത്യുവിന്റെ പരിശ്രമം കൊണ്ട് സെന്റർ പ്രവർത്തിപ്പിക്കാനുള്ള സ്ഥലം കണ്ടെത്താനും മറ്റു സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാനും കഴിഞ്ഞു.
ദിവസേന 25-ഓളം കുട്ടികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. അതു കൊണ്ടു തന്നെ ഇക്കഴിഞ്ഞ സെപ്തംബർ 24 മുതൽ ചികിത്സ ആരംഭിച്ചു. ചികിത്സ തേടിയെത്തുന്നവർക്ക് മുൻകൂർ രജിസ്ട്രേഷൻ നടത്തി ചികിത്സയ്ക്കെത്താ ന്നുന്നതാണ്.


