ഡല്‍ഹി: കോൺഗ്രസ് ദേശീയ ട്രഷററായി മുതിർന്ന നേതാവ് അജയ് മാക്കനെ നിയമിച്ചു. അഹമ്മദ് പട്ടേലിന്റെ നിര്യാണത്തെ തുടർന്ന് ഇടക്കാല ട്രഷററായി നിയമിതനായ പവൻ കുമാർ ബൻസാലിന് പകരമാണ് അജയ് മാക്കൻ ചുമതല ഏറ്റെടുക്കുക.
“അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ട്രഷററായി കോൺഗ്രസ് പ്രസിഡന്റ് അജയ് മാക്കനെ നിയമിച്ചു” പാർട്ടി ജനറൽ സെക്രട്ടറി ഡല്‍ഹി
കെസി വേണുഗോപാൽ പ്രസ്താവനയിൽ പറഞ്ഞു. സ്ഥാനമൊഴിയുന്ന താൽക്കാലിക ട്രഷറർ പവൻ കുമാർ ബൻസലിന്റെ സംഭാവനകളെ പാർട്ടി അഭിനന്ദിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.
“ഞാൻ ഇപ്പോൾ റായ്പൂരിലാണ്, സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുകയാണ്. കോൺഗ്രസിന്റെ ട്രഷററായി നിയമിച്ച വിവരം എന്നെ അറിയിച്ചിട്ടുണ്ട്.” എക്സ് പോസ്റ്റിലൂടെ അജയ് മാക്കൻ ഇതിനോട് പ്രതികരിച്ചു.
“ഇത് തീർച്ചയായും ഒരു പ്രധാന ഉത്തരവാദിത്തമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. തന്നിൽ വിശ്വാസമർപ്പിച്ചതിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, കെസി വേണുഗോപാൽ എന്നിവരോട് അദ്ദേഹം നന്ദി അറിയിച്ചു.
“എന്റെ നേതാക്കൾക്കും ഞങ്ങളുടെ പാർട്ടിയുടെ പ്രവർത്തകർക്കും അവരുടെ സംഭാവനകളുടെ സംരക്ഷകൻ എന്ന നിലയിൽ ഞാൻ ഏറ്റവും ഉത്സാഹത്തോടെയും സത്യസന്ധതയോടെയും അർപ്പണബോധത്തോടെയും പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകുന്നു” അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായി കണക്കാക്കപ്പെടുന്ന അജയ് മാക്കൻ ഏതാനും മാസങ്ങൾക്ക് മുമ്പ് രാജസ്ഥാന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതുമുതൽ ഒരു പദവിയും വഹിക്കുന്നുണ്ടായിരുന്നില്ല.


