ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സിജെ റോയിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് ബെംഗളൂരു. മരണത്തിന് തൊട്ടുമുൻപ് തന്റെ പ്രിയപ്പെട്ട അമ്മയെ ഫോണിൽ വിളിക്കണമെന്ന ആഗ്രഹം റോയ് പ്രകടിപ്പിച്ചിരുന്നതായി പോലീസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ശനിയാഴ്ച നേച്ചേഴ്സ് ലക്ഷ്വറി റിസോർട്ടിൽ പൊതുദർശനത്തിന് വെച്ച ഭൗതികദേഹത്തിന് അരികിലെത്തിയ അമ്മയുടെ നിലവിളി കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു.
കോൺഫിഡന്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ടി.എ. ജോസഫ് അശോക് നഗർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ആ കറുത്ത വെള്ളിയാഴ്ച നടന്ന സംഭവങ്ങൾ ഇങ്ങനെ വിവരിക്കുന്നു: വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആദായനികുതി ഉദ്യോഗസ്ഥർക്ക് മൊഴി നൽകാനായാണ് റോയ് ലാങ്ഫോർഡ് റോഡിലെ ഓഫീസിലെത്തിയത്. ഓഫീസിലെത്തിയ ഉടൻ തന്റെ ക്യാബിനിലേക്ക് പോയ റോയ്, തനിക്ക് അമ്മയോട് സംസാരിക്കണമെന്ന് ജോസഫിനോട് ആവശ്യപ്പെട്ടു.
പിന്നീട് ജോസഫ് തിരികെ വന്നപ്പോൾ റോയ് ആരെയും അകത്തേക്ക് വിടരുതെന്ന് സെക്യൂരിറ്റിയോട് നിർദ്ദേശിച്ചിരുന്നു. 10 മിനിറ്റിന് ശേഷം വാതിലിൽ മുട്ടിയിട്ടും പ്രതികരണമില്ലാതായതോടെ വാതിൽ തകർത്ത് അകത്തുകയറിയപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ റോയിയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


