കൊച്ചി: വണ്ടിപ്പെരിയാറില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചുകൊന്ന കേസില്‍ പ്രതിയെ വെറുതേ വിട്ടതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ അപ്പീലുമായി ഹൈക്കോടതിയില്‍.
സര്‍ക്കാര്‍ നല്കിയ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകള്‍ പരിശോധിക്കുന്നതില്‍ വിചാരണ കോടതി പരാജയപ്പെട്ടെന്നാണ് സര്‍ക്കാര്‍ അപ്പീലില്‍ പറയുന്നത്.
സംഭവം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വന്നത്. പ്രതിക്കെതിരേ തെളിവുകള്‍ നല്കുന്നതില് അന്വേഷണ സംഘവും പ്രോസിക്യൂഷനും പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി പ്രതി അര്‍ജുനെ കോടതി വെറുതേ വിടുകയായിരുന്നു.
പ്രതിയെ വെറുതേവിട്ട കോടതിവിധിക്കെതിരേ പെണ്‍കുട്ടിയുടെ കുടുംബവും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു. കേസില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷനും വ്യക്തമാക്കിയിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് സംസാരിച്ചിരുന്നു. കുടുംബത്തിന് നീതി ലഭിക്കുന്നതിനായി എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
2021 ജൂണ്‍ 30 നാണ് വണ്ടിപ്പെരിയാറിലെ ലയത്തില്‍ കെട്ടിതൂക്കിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. കുട്ടിക്ക് രണ്ട് വയസുള്ളപ്പോള്‍ മുതല്‍ പ്രതി ലെെംഗീകമായി പീഡിപ്പിച്ചിരുന്നതായി അന്ന് കണ്ടെത്തിയിരുന്നു. 78 ദിവസത്തിനകം പോലീസ് കുറ്റപത്രവും സമര്‍പ്പിച്ചു. പിന്നീട് രണ്ട് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. കട്ടപ്പന പ്രത്യേക കോടതിയാണ് പ്രതിയെ വെറുതേ വിട്ടത്.