കൊച്ചി: നടിയെ ആക്രമിച്ച കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. പൊലീസിന്റെ അന്വേഷണം പക്ഷപാതപരമായിരുന്നെന്നും പൊലീസ് തന്നെ കേസിൽ കുടുക്കുകയായിരുന്നുവെന്നും ദിലീപ് ഹർജിയിൽ പറയുന്നു.
നടിയെ ആക്രമിച്ച ക്വട്ടേഷൻ സംഘാംഗം നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ കേസിൽ പ്രതിയാക്കിയത്. തനിക്കെതിരെ തെളിവുകളില്ലായിരുന്നിട്ടും സമ്മർദ്ദങ്ങൾക്ക് വഴങ്ങി കേസിൽ പ്രതിയാക്കുകയായിരുന്നുവെന്നും ദിലീപ് ഹർജിയിൽ പറയുന്നു.
2017 ഫെബ്രുവരി 17ന് രാത്രി എട്ടു മണിയോടെയാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് കാറിൽ യാത്ര ചെയ്ത നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ഗൂഢാലോചനക്കേസിൽ അറസ്റ്റിലായ ദിലീപ് 85 ദിവസം ജയിലിൽ കഴിഞ്ഞു. പിന്നീട് ജാമ്യം ലഭിച്ചു. നവംബർ 22ന് പ്രത്യേക അന്വേഷണ സംഘം അങ്കമാലി ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. മഞ്ജു വാര്യരുമായുള്ള ദാമ്പത്യ ബന്ധം തകരാൻ ഇടയാക്കിയത് ആക്രമണത്തിന് ഇരയായ നടിയാണെന്ന വിശ്വാസമാണ് ദിലീപ് ക്വട്ടേഷൻ നൽകാൻ കാരണമെന്നും വ്യക്തിപരമായ പക മാത്രമാണ് ഇതിനു പിന്നിലെന്നും കുറ്റപത്രത്തിൽ പറയുന്നു. കേസിന്റെ വിചാരണ ജില്ലാ സെഷൻസ് കോടതിയിൽ നടക്കാനിരിക്കുകയാണ്.