കൊച്ചി: ഒടുവില്‍ സഹികെട്ട സിനിമാസംഘടനകള്‍ ശ്രീനാഥ് ഭാസിക്കും ഷെയ്ന് നിഗത്തിനും മലയാള സിനിമയില്‍ വിലക്കേര്‍പ്പെടുത്തി. നിര്‍മ്മാതാക്കളുമായി സഹകരിക്കുന്നില്ലെന്നതടക്കം നിരവധി പരാതികളുയര്‍ന്ന സാഹചര്യത്തിലാണ് വിലക്ക്. കൊച്ചിയില്‍ നടന്ന സിനിമാ സംഘടനകളുടെ യോഗത്തിലാണ് തീരുമാനം.
ഷെയ്ന് നിഗം, ശ്രീനാഥ് ഭാസി എന്നിവരെക്കുറിച്ച് കൂടുതല്‍ പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് താരസംഘടനയായ ‘അമ്മ’ കൂടി ഉള്‍പ്പെട്ട യോഗത്തിലാണ് നടന്മാര്ക്കെതിരെയുള്ള നടപടി.
സഹിക്കാന്‍ പറ്റാത്ത ആളുകളുമായി സഹകരിക്കില്ല. ലൊക്കേഷനില്‍ വൈകി വരുന്നവരുമായും, മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമായും സഹകരിക്കില്ല. മുതിര്‍ന്ന നടന്മാരെ ആദരിക്കാത്തവര്‍ സിനിമയില്‍ പറ്റില്ല. പേര് പറയാത്ത വേറെയും അഭിനേതാക്കളുണ്ട്. പരാതി ലഭിക്കാത്തതിനാലാണ് പേര് പറയാത്തത്. ഷെയ്ന് നിഗത്തിന്റെ പേരില്‍ നിര്‍മ്മാതാവ് സോഫിയ പോള്‍ പരാതി നല്‍കിയിട്ടുണ്ട്.
ഒരു സിനിമ ഷൂട്ടിംഗ് തുടങ്ങിയാൽ ഷെയിൻ തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വളരെയധികം ആകുലത കാണിക്കുന്നുവെന്നും പലപ്പോഴും താൻ അഭിനയിക്കുന്ന ഭാഗങ്ങളുടെ എഡിറ്റ് കാണിക്കണമെന്ന് വാശിപിടിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹി എം. രഞ്ജിത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു.
ശ്രീനാഥ് ഭാസി ഏതെല്ലാം ചിത്രങ്ങളിൽ അഭിനയിക്കുവാൻ കരാർ നൽകി എന്ന് അറിയാത്ത രീതിയിലാണ് പെരുമാറ്റം എന്നും അത് സിനിമ നിർമാതാക്കളെ കുഴയ്ക്കുന്നു എന്നും രഞ്ജിത്ത് പറഞ്ഞു. മലയാള സിനിമ സെറ്റിൽ ലഹരി ഉപയോഗിക്കുന്ന നടന്മാരുടെ ലിസ്റ്റ് സംസ്ഥാന സർക്കാരിന് കൈമാറാൻ തയ്യാറാണ് എന്നും അദ്ദേഹം പറഞ്ഞു.
രണ്ട് യുവ നടന്മാരെയും സിനിമയിൽ നിന്ന് പുറത്താക്കുകയല്ല എന്നും തങ്ങളുടെ സിനിമകളുമായി സഹകരിപ്പിക്കില്ല എന്ന തീരുമാനമാണ് എടുത്തിട്ടുള്ളത് എന്നും രഞ്ജിത്ത് വ്യക്തമാക്കി. ഇത് വ്യക്തിപരമായ പ്രശ്നമല്ല എന്നും രണ്ട് നടന്മാരും സിനിമയിൽ ഉണ്ടാകണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാട് മറികടന്ന് ആരെങ്കിലും യുവ നടന്മാരുമായി സഹകരിച്ച് പ്രവർത്തിച്ചാൽ അവർ ഉണ്ടാക്കുന്ന പ്രശ്നങ്ങളിൽ സംഘടനയ്ക്ക് ഇടപെടാൻ സാധിക്കില്ല എന്നും രഞ്ജിത്ത് വ്യക്തമാക്കി.
ഇതിന് മുൻപും ഷെയിൻ നിഗം പ്രൊഡ്യൂസർ മാരുമായി പല അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായ ശേഷം ഷൂട്ടിങ്ങിന് വരാതെ മാറി നിന്നത് വലിയ വിവാദമായിരുന്നു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിനിടയിൽ അവതാരകയോട് മോശമായി പെരുമാറിയതിന് ശ്രീനാഥ് ഭാസിക്കെതിരെ പോലീസിൽ പരാതി നൽകുകയും അത്തരത്തിൽ പെരുമാറിയതിൽ സംശയം പ്രകടിപ്പിച്ച പോലീസ് നടൻ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കുവാനായി ശ്രീനാഥിന്റെ രക്ത സാമ്പിളും നഖത്തിന്റെ സാമ്പിളും എടുത്തിരുന്നു. എന്നാൽ പിന്നീട് ഒത്തുതീർപ്പ് എന്ന നിലയ്ക്ക് അവതാരക പരാതി പിൻവലിക്കുകയായിരുന്നു. അതിനാൽ ലഹരി ഉപയോഗം സംബന്ധിച്ച പരിശോധന പോലീസ് ഉപേക്ഷിക്കുകയുമായിരുന്നു.