കഴിഞ്ഞ രണ്ട് ദിവസങ്ങൾ ആഹ്ളാദത്തിൻ്റെയും ആത്മവിശ്വാസം വീണ്ടെടുപ്പിൻ്റെതുമായിരുന്നുവെന്ന് സജിത മഠത്തിൽ .ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരാൻ പ്രയത്നിച്ച മാധ്യമ പ്രവർത്തകരടക്കമുള്ള എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി. എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നിട്ടും സ്വന്തം നിലനിൽപ്പിനായി ഇതൊന്നും എന്നെ ബാധിക്കില്ലെന്ന് വിചാരിക്കുന്ന പ്രബുദ്ധ സിനിമാ പ്രവർത്തകർ ചുറ്റുമുണ്ടെന്ന് സജിത മഠത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.
ഡബ്ല്യുസിസിയുടെ ഭാഗമായതിൽ ഒരുപാട് പരിഹാസങ്ങൾ നേരിട്ടിട്ടുണ്ടെന്നും നിലനിൽപ്പിനായി ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് കരുതി കണ്ണടക്കുന്ന പ്രബുദ്ധ സിനിമാ പ്രവർത്തകർ ചുറ്റുമുണ്ടെന്നും നടി സജിത മഠത്തിൽ. ഇഷ്ടപ്പെട്ട തൊഴിലിൽ നിന്ന് ഒഴിവാക്കപ്പെടുന്നതിൽ, സിനിമാ കൂട്ടായ്മയിൽ രോഗം ബാധിച്ചവരെ പോലെ മാറ്റി നിർത്തുന്നതിൽ എല്ലാം വേദന തോന്നിയിട്ടുണ്ട്. വരും കാലങ്ങളിലെങ്കിലും മലയാള സിനിമയിൽ സ്ത്രീകൾക്ക് അന്തസോടെ പ്രവർത്തിക്കാൻ സാധിക്കുമെങ്കിൽ ഇതുവരെയുണ്ടായതെല്ലാം മറക്കാനാകുമെന്നും സജിത പറഞ്ഞു.
പോസ്റ്റിന്റെ പൂർണരൂപം
കഴിഞ്ഞ രണ്ട് ദിവസങ്ങൾ ആഹ്ലാദത്തിൻ്റെയും ആത്മവിശ്വാസം വീണ്ടെടുപ്പിൻ്റെതുമായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരാൻ പ്രയത്നിച്ച മാധ്യമ പ്രവർത്തകരടക്കമുള്ള എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി.
WCC എന്ന സംഘടനയുടെ ഭാഗമായതിൻ്റെ പേരിൽ പരിഹാസങ്ങൾ കുറെ കേട്ടിട്ടുണ്ട്. ഇഷ്ടപ്പെട്ട തൊഴിലിൽ നിന്ന് ഒഴിവാക്കപ്പെടുന്നതിൽ, സിനിമാ കൂട്ടായ്മയിൽ രോഗം ബാധിച്ചവരെ പോലെ മാറ്റി നിർത്തുന്നതിൽ, എല്ലാം വേദനിച്ചിട്ടുണ്ട്.
സ്വന്തം നിലനിൽപ്പിനായി നിശ്ശബ്ദമായി, ഇതൊന്നും എന്നെ ബാധിക്കില്ല എന്നു വിചാരിക്കുന്ന പ്രബുദ്ധ സിനിമാ പ്രവർത്തകർ ചുറ്റമുണ്ട്. എല്ലാം അറിഞ്ഞിട്ടും കണ്ണടക്കുന്നവർ ! എനിക്കവരാവാൻ എത്ര ശ്രമിച്ചാലും സാധിക്കില്ല.
അടുത്ത തലമുറയിലെ സ്ത്രീകൾക്കെങ്കിലും dignity യോടെ മലയാള സിനിമാ ലോകത്ത് പണിയെടുക്കാൻ കഴിഞ്ഞാൽ ഇന്ന് അനുഭവിക്കുന്ന പ്രയാസങ്ങൾ മറക്കാൻ എനിക്കാവും.
നിങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും WCC ഇവിടെ തന്നെയുണ്ട്. മുന്നോട്ടു തന്നെ.


