ഹേമ കമ്മറ്റി റിപ്പോർട്ടിലെ സത്യാവസ്ഥ പുറത്തുവരാൻ കാത്തിരിക്കുകയാണെന്ന് നടി വിൻസി അലോഷ്യസ്. ലൈംഗികാതിക്രമങ്ങൾ തനിക്ക് നേരെ ഉണ്ടായിട്ടില്ല .പറഞ്ഞ വേതനം ലഭിക്കാത്ത സാഹചര്യം തനിക്ക് ഉണ്ടായിട്ടുണ്ട്. കോൺട്രാക്ട് ഇല്ലാതെ സിനിമയിൽ അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്നും നടി പറഞ്ഞു. സിനിമയിൽ ആധിപത്യമുണ്ടെന്ന് വിൻസി അലോഷ്യസ് പറഞ്ഞു. പവർ ഗ്രൂപ്പ് തനിക്ക് അനുഭവപ്പെട്ടിട്ടില്ല, എന്നാൽ ഒരു ആധിപത്യം അനുഭവപ്പെട്ടിട്ടുണ്ട്.
ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വരുമ്പോഴാണ് തങ്ങളും ആ നീതികേടിന് കീഴിലാണെന്ന് വ്യക്തമായത്. പവർ ഗ്രൂപ്പ് തനിക്ക് അനുഭവപ്പെട്ടിട്ടില്ല എന്നാൽ ഒരു ആധിപത്യം അനുഭവപ്പെട്ടിട്ടുണ്ട്. പ്രസ്തുത നടൻ അല്ലെങ്കിൽ ഡയറക്ടർ എന്ന നിലയ്ക്കാണ് ആധിപത്യം.സിനിമയിൽ പ്രവർത്തകർ നേരിടുന്ന പ്രതിസന്ധികൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായത്. സിനിമാ മേഖലയിലും രാഷ്ട്രീയ മേഖലയിലും കോളിളക്കം സൃഷ്ടിക്കുന്നതായിരുന്നു റിപ്പോർട്ട്. സിനിമയിൽ പവർ ഗ്രൂപ്പുണ്ടെന്നും ഇവരാണ് സിനിമാ മേഖലയെ നിയന്ത്രിക്കുന്നതെന്നുമാണ് റിപ്പോർട്ടിൽ പ്രധാനമായും പറയുന്നത്.
സിനിമയിൽ ഒരു ആധിപത്യമുണ്ട്. അവകാശങ്ങൾ ചോദിച്ചു വാങ്ങുമ്പോൾ അപവാദങ്ങൾ പറഞ്ഞു പരത്തുന്നു. അതുവഴി സിനിമ ഇല്ലാതാവുന്നുണ്ട്. അതാണ് താൻ ഇപ്പോൾ അനുഭവിക്കുന്നതെന്നും നടി 24നോട് പറഞ്ഞു. തനിക്ക് സിനിമയിൽ ഒരു ഇടവേള ഉണ്ടായത് അവകാശങ്ങളെ കുറിച്ച് ചോദിച്ചത് കൊണ്ടായിരിക്കും എന്ന് കരുതുന്നുവെന്നും നടി പറഞ്ഞു.


