തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 1,280 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണവില 91,000ത്തിന് താഴെയെത്തി. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 90,680 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് അടുത്ത് നൽകണം.
ഇന്നലെ രാവിലെ സ്വർണവില കുറഞ്ഞിരുന്നു. പവന് 80 രൂപയാണ് കുറഞ്ഞത്. എന്നാൽ, ഉച്ചയ്ക്ക് വില ഉയർന്നു. പവന് 80 രൂപയാണ് ഇന്നലെ ഉച്ചയ്ക്ക് ഉയർന്നത്. വെള്ളിയാഴ്ച രണ്ട് തവണയായി പവന് 1,160 രൂപ കുറഞ്ഞിരുന്നു. ശനിയാഴ്ച, 1,440 രൂപ കൂടി കുറഞ്ഞതോടെ സ്വർണവില 92,000 ത്തിന് താഴെയെത്തി. ആഗോള വിപണികളിലെ ഇടിവിന്റെ തുടർച്ചയാണ് സംസ്ഥാന വിപണിയിലും പ്രതിഫലിച്ചത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.


