തിരുവനന്തപുരം: ഒടുവിൽ സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ പോലീസ് അറസ്റ്റ് ചെയ്തു.
അമിത വേഗതയില്‍ കാറിടിച്ച് സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിനെ കൊന്ന കേസിലാണ് അറസ്റ്റ്.
ഡി ജി പിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീറാമിനെതിരെ ജാമ്യമില്ലാ കുറ്റപ്രകാരം (304 വകുപ്പ് പ്രകാരം) കേസെടുത്ത ശേഷമാണ് അറസ്റ്റ്. ജീവപര്യന്തമോ, പത്ത് വര്‍ഷം തടവോ ലഭിക്കാവുന്ന വകുപ്പാണ് ഐ പി സി 304. ശ്രീറാം ചികിത്സയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തി മ്യൂസിയം സി ഐ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
നിസാര പരുക്കുള്ള ശ്രീറാമിനെ 24 മണിക്കൂര്‍ കൂടി ആശുപത്രിയില്‍ കസ്റ്റഡിയില്വെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ശ്രീറാമിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് മജിസ്ട്രേറ്റിന്റെ വീട്ടിലെത്തി സമര്‍പ്പിക്കാനാണ് പോലീസ് നീക്കം. എല്ലാ പഴുതുകളും അടച്ചുള്ള ഒരു റിമാന്‍ഡ് റിപ്പോര്‍ട്ടാകും പോലീസ് സമര്‍പ്പിക്കുകയെന്നാണ് അറിയുന്നത്. ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസ് എന്ന യുവതിയുടെയും മറ്റ് ദൃസാക്ഷികളുടെയും മൊഴികളും ഫോറന്‍സിക് പരിശോധനയുടെ വിശദാംശങ്ങളും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ടാകുമെന്നാണ് വിവരം. പ്രധാന സാക്ഷിയായ യുവതിയുടെ രഹസ്യ മൊഴി വഞ്ചിയൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുമ്പിലെത്തി പോലീസ് രേഖപ്പെടുത്തിയിരുന്നു. മദ്യപിച്ച് അമിത വേഗതയില്‍ ശ്രീറാം ഓടിച്ച കാര്‍ ഇടിച്ചാണ് ബഷീര്‍ മരിച്ചതെന്ന മൊഴി പോലീസിന് ലഭിച്ചതായാണ് വിവരം.
നേരത്തെ ശ്രീറാമിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യ 304 എ വകുപ്പായിരുന്നു ചുമത്തിയിരുന്നത്. എന്നാല്‍ ശ്രീറാമിനെ രക്ഷിക്കാനുള്ള പോലീസിന്റെ നീക്കം വലിയ വിവാദമായതോടെ സര്‍ക്കാറിന്റെ ശക്തമായ ഇടപടെല്‍ ഉണ്ടകുകയും പോലീസ് തെളിവ് ശേഖരിക്കല്‍ കാര്യക്ഷമമാക്കുകയുമായിരുന്നു. ശക്തമായ മാധ്യമ ഇടപെടലുകളും പോലീസ് അന്വേഷണത്തെ സ്വാധീനിച്ചു.