പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന നടത്തിയ സംഭവത്തിൽ , ഇരുപതോളം വനിതകൾക്കെതിരെ കേസ്. പാലക്കാട് ഗോപാലപുരം കെിജഎഫ് ലോട്ടറി ഏജൻസിയിലാണ് സംഭവം. കെിജഎഫ് ലോട്ടറി ഏജൻസിയിൽ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. വ്യാജ ലോട്ടറിയെ തുറന്നുകാട്ടിയ ട്വന്റിഫോർ വാർത്താ പരമ്പരയ്ക്ക് പിന്നാലെയാണ് നടപടി.
ഐടി കമ്പനിയുടെ കോൾ സെന്ററിന് സമാനമായി സജ്ജീകരിച്ച മുറിയിലാണ് സമൂഹ മാധ്യമങ്ങളിലൂടെ ലോട്ടറി തട്ടിപ്പ് നടത്തി വന്നത്. ഇവിടെ നിന്നു 26 മൊബൈൽ ഫോണുകളും 7 ലക്ഷം രൂപയും പിടികൂടി. നിയമാനുസൃത ലോട്ടറി വിൽപ്പനയുടെ പരിധി മറികടന്നാണ് ഇവിടെ ഇടപാടുകൾ നടന്നതെന്നാണ് പൊലീസ് കണ്ടെത്തൽ.
ഇതിന്റെ തുടർച്ചയായാണ് കൊഴിഞ്ഞാമ്പാറയിലെ അനധികൃത ലോട്ടറി വിൽപ്പന കേന്ദ്രത്തിലും പരിശോധന. 20 വനിതകളാണ് ഇവിടെ ജോലി ചെയ്തിരുന്നത്. ഇവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യലിന് ശേഷം പൊലീസ് നോട്ടീസ് നൽകി വിട്ടയച്ചു. ഇത്തരം സംഘങ്ങൾക്കെതിരെയുള്ള അന്വേഷണം വ്യാപകമായി തുടരുകയാണ് പൊലീസ്.

