നിക്ഷിപ്ത താത്പര്യക്കാർ വളഞ്ഞിട്ട് ആക്രമിച്ചാൽ അവജ്ഞയോടെ തള്ളിക്കളയും, മെറ്റ വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രിയും മന്ത്രിമാരും വിമര്‍ശനത്തിന് അതീതരല്ല. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ സമീപിക്കും. ചൂണ്ടിക്കാട്ടുന്ന കാര്യങ്ങളിൽ കഴമ്പുണ്ടെങ്കില്‍ തിരുത്താന്‍ സര്‍ക്കാരിന് മടിയില്ല.
പക്ഷെ നിക്ഷിപ്ത താല്പര്യത്തോടെ സര്‍ക്കാരിനെ കളങ്കപ്പെടുത്താനോ വളഞ്ഞിട്ട് ആക്രമിക്കാനോ ശ്രമിച്ചാല്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും. മൂന്ന് മാസം പ്രായമാകുന്നതിന് മുന്‍പെ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് ചില മാധ്യമങ്ങളുടെ സഹായത്തോടെ ഒരു സംഘം പ്രവര്‍ത്തിച്ചത്.
അവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നും 24 മണിക്കൂര്‍ ആയുസുണ്ടായില്ല. മാധ്യമ വാര്‍ത്തകള്‍ സര്‍ക്കാര്‍ ഇടപെട്ട് സമൂഹമാധ്യമങ്ങളില്‍ നിന്ന് പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചരണമായിരുന്നു. സര്‍ക്കാര്‍ ഇടപെട്ടിട്ടേയില്ലെന്ന് മെറ്റ ഔദ്യോഗികമായി വിശദീകരണം നല്‍കിയതോടെ വ്യാജപ്രചാരകര്‍ക്ക് ഇനി എന്ത് പറയാനുണ്ട്?
സമരം ചെയ്യുന്നവരാരും സര്‍ക്കാരിന്റെ ശത്രുക്കളല്ല. ആരെയും തുറന്ന മനസോടെ കേള്‍ക്കും. ഏത് പ്രശ്നവും പരിഹരിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യും. പക്ഷെ സമ്മര്‍ദ്ദ ശക്തിക്ക് മുന്നിൽ സര്‍ക്കാര്‍ കീഴടങ്ങില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാരിന്റെ 100 ദിവസവുമായി ബന്ധപ്പെട്ട ലേഖനത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

