സിഎംആര്‍എല്‍ എക്സാലോജിക് കേസില്‍ ശശിധരന് കര്‍ത്തയുടെ മൊഴിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ശശിധരൻ കർത്തയുടെ മൊഴി മാധ്യമ സൃഷ്ടി. ആരാണ് പുറത്തുവിട്ടത്. മാധ്യമങ്ങളിലല്ലേ ശ്രീമതി ടീച്ചറുടെ വാർത്ത വന്നത്. മാധ്യമങ്ങളിൽ വന്നു എന്നതുകൊണ്ട് ശരിയാകുമോ.
രേഖ ഉണ്ടെങ്കിൽ രേഖ കാണിച്ചു കൊള്ളട്ടെ. എല്ലാം നിങ്ങളുടെ സൃഷ്ടി. നിങ്ങൾക്ക് എന്തൊക്കെ സൃഷ്ടിക്കാം. എത്രകാലമായി സൃഷ്ടിക്കുന്നു. ആ സൃഷ്ടി കൊണ്ട് എന്തെങ്കിലും മാറ്റം ഉണ്ടാക്കാൻ കഴിഞ്ഞോ. നല്ല ശ്രമങ്ങൾ നടത്തിക്കൊള്ളൂ. കേസ് എങ്ങനെ എങ്കിലും എന്നിലേക്ക് എത്തിക്കാനാണ് ശ്രമം. എന്നോട് നല്ല സ്നേഹമാണല്ലോ എന്നും പിണറായി വിജയൻ പ്രതികരിച്ചു.
സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ വീണയ്ക്ക് കരാര്‍ നൽകിയത് പിണറായിയുമായുളള അടുപ്പം കാരണമെന്നാണ് ഇഡിക്ക് ശശിധരൻ കർത്ത നൽകിയ മൊഴി. വീണ സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ല. 2024 ഏപ്രിലിൽ വീട്ടിൽ വച്ച് നടന്ന ചോദ്യം ചെയ്യലിലാണ് കർത്ത മൊഴി നൽകിയത്. മരവിപ്പിക്കൽ നടപടി സംബന്ധിച്ച് ഇഡി, അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് മുൻപാകെയും റിപ്പോർട്ട് നൽകിയിട്ടുണ്ട്.
വീണ ടി യുടെ 16.5 ലക്ഷം രൂപയാണ് മരവിപ്പിച്ചത്. സ്വന്തം പേരിലും കമ്പനികളുടെ പേരിലും നിക്ഷേപിച്ച പണമാണിത്. വീണയുടെ മറ്റൊരു കമ്പനിയായ ലേക്കർ ഇന്ത്യയുടെ 15. 5 ലക്ഷവും മരവിപ്പിച്ചിട്ടുണ്ട്. വീണയുടെ ലോക്കറും മരവിപ്പിച്ചവയുടെ കൂട്ടത്തിൽ ഉള്‍പ്പെടുന്നു. വീണയുടെ അക്കൗണ്ടിൽ 1.37 ലക്ഷം രൂപയാണുള്ളത്. എക്സാലോജിക്കിന്റെ അക്കൗണ്ടിൽ 27,585. ശശിധരൻ കർത്തയുടെയും കുടുംബാംഗങ്ങളുടെയും 26 കോടിയും മരവിപ്പിച്ചു.


